ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അഷ്‌റഫ് ഗനി സർക്കാരിന്റെ പതനത്തിനും താലിബാൻ അധികാരം പിടിച്ചതിനും നാല് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഉന്നതതല സന്ദർശനത്തിനായി അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖി ദില്ലിയിലെത്തി.
ആറ് ദിവസം നീണ്ടുനിൽക്കുന്ന ഈ സന്ദർശനത്തിനിടെ അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി വിപുലമായ ചർച്ചകൾ നടത്തും. കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. മുത്തഖിയെ ദില്ലിയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. “ദ്വിപക്ഷ ബന്ധങ്ങളെക്കുറിച്ചും പ്രാദേശിക വിഷയങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്കായി ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ദാറുൽ ഉലൂം ദയൂബന്ദും താജ്മഹലും സന്ദർശിക്കുന്നത് മുത്തഖിയുടെ സന്ദർശന പരിപാടികളിൽ ഉൾപ്പെടുന്നുണ്ട്.
യുഎൻ സുരക്ഷാ കൗൺസിൽ (UNSC) ഉപരോധങ്ങളുടെ ഭാഗമായി മുത്തഖിക്ക് യാത്രാവിലക്ക് നേരിട്ടിരുന്നതിനാൽ കഴിഞ്ഞ മാസം നിശ്ചയിച്ചിരുന്ന ദില്ലി യാത്ര റദ്ദാക്കിയിരുന്നു. പ്രമുഖ താലിബാൻ നേതാക്കൾക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ കാരണം വിദേശയാത്രകൾക്ക് ഇവർ ഇളവ് നേടേണ്ടതുണ്ട്. എന്നാൽ, ഒക്ടോബർ 9 മുതൽ 16 വരെ ദില്ലി സന്ദർശിക്കാൻ താൽക്കാലികമായി യാത്രാ ഇളവ് സെപ്റ്റംബർ 30-ന് യുഎൻഎസ്സി സമിതി അനുവദിച്ചു. ഈ ഇളവാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയിലെത്താൻ വഴി തുറന്നത്.
മുത്തഖിയുടെ ഈ സന്ദർശനം കാബൂളിലെ താലിബാൻ ഭരണകൂടവുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ ഒരു പുതിയ മാനം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, ഇന്ത്യ ഇതുവരെ താലിബാൻ ഭരണകൂടത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടില്ല. കാബൂളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ രൂപീകരിക്കണമെന്നും അഫ്ഗാൻ മണ്ണ് ഒരു രാജ്യത്തിനും എതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുത് എന്നുമുള്ള നിലപാടുകളിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്.
താലിബാൻ അധികാരത്തിൽ വന്ന ശേഷം ദില്ലിയും കാബൂളും തമ്മിലുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള ബന്ധമായിരുന്നു മെയ് 15-ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുത്തഖിയുമായി നടത്തിയ ഫോൺ സംഭാഷണം. നേരത്തെ, ജനുവരിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുത്തഖിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ, താലിബാൻ ഭരണകൂടം ഇന്ത്യയെ “പ്രാദേശികവും സാമ്പത്തികവുമായി പ്രധാനപ്പെട്ട” ശക്തിയായി വിശേഷിപ്പിച്ചിരുന്നു.

