Saturday, January 3, 2026

മലപ്പുറത്ത് അഞ്ചാം പനി വ്യാപിക്കുന്നു, നൂറോളം പേർക്ക് രോഗബാധ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം: കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. ഇതിനോടകം നൂറോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ ആയി പടർന്നു പിടിച്ചത്. 10 വയസ്സിൽ മുകളിൽ ഉള്ള കുട്ടികളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവിടങ്ങളിൽ പോകരുത് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗം ഉള്ളവർ മാസ്‌ക് ധരിക്കണമെന്നും വാക്‌സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

പനിയാണ് ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും.
അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പാടുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം.

Related Articles

Latest Articles