തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയത് കോൺഗ്രസിൻ്റെ കഴിവ് കേട് മൂലമാണെന്ന് അനിൽ ആന്റണി. പിണറായി വിജയൻ സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനം കരിദിനമായി ആചരിച്ച് ബിജെപി നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടെ ആദ്യ ഭരണം തന്നെ വലിയ ദുരിതമായിരുന്നു ജനങ്ങൾക്ക് നൽകിയത്. പിന്നീട്, കോൺഗ്രസിൻ്റെ കഴിവ് കേട് മൂലം രണ്ടാമതും ഭരണം വന്നു. ഒന്നാം ടേമിനേക്കാൾ ദുരിതമായി തീർന്നു രണ്ടാം ടേം. എല്ലായിടത്തും അഴിമതി, തൊഴിലില്ലായ്മ രൂക്ഷം, വളർച്ച നിരക്ക് കീഴോട്ട് നീങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ പൊതുകടം നാല് ലക്ഷം കോടി മാറിയെന്ന് ആരോപണം ഉയർത്തിയ അനിൽ ആന്റണി ഇന്ത്യയിലെ മറ്റ് ഭാഗങ്ങൾ മുന്നോട്ട് പോകുമ്പോൾ സംസ്ഥാനം പിന്നോട്ട് പോകുന്നു എന്ന് അഭിപ്രായപ്പെട്ടു. കേരളത്തിൽ വനിതകൾക്ക് സുരക്ഷിതത്വം ഇല്ല. ISIS തീവ്രവാദികൾ വനിതകളെ ഇരയാക്കുന്നു. സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു എന്നും കൂട്ടിച്ചേർത്തു.
ഈ മാസം 27 വരെ സർക്കാരിനെതിരായ BJP പ്രതിഷേധങ്ങൾ തുടരും. ബൂത്തിലും പഞ്ചായത്തിലും മണ്ഡലത്തിലുമടക്കം പ്രതിഷേധം താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കും. വിവിധ മോർച്ചകളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

