തൃശൂർ : കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശ്ശൂർ പൂരം, പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചരിത്രത്തിലാദ്യമായി നിർത്തിവെക്കേണ്ടിവന്നതിന് പിന്നാലെ പോലീസിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പൂരത്തിന് ആനകൾക്കു നൽകാൻ കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ തടയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്
‘‘എടുത്തോണ്ട് പോടാ പട്ട’’ എന്നു പറഞ്ഞ് കമ്മിഷണർ കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടുവന്ന കുടകള്‍ പോലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. കുടമാറ്റത്തിനു മുൻപായി ഗോപുരത്തിനുള്ളിലേക്ക് കുടകള്‍ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്. പിന്നീട് ഇവരെ അകത്തു പ്രവേശിപ്പിച്ചു.
ആനകള്‍ക്കുള്ള പനമ്പട്ടയും കുടമാറ്റത്തിനുള്ള ശ്രീരാമക്കുടയും കമ്മീഷണര്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് ! pic.twitter.com/shKEoe4qMy
— Tatwamayi News (@TatwamayiNews) April 21, 2024
തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെയാണ് എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായിരുന്നു. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചതും വിമർശനത്തിനു കാരണമായി.
പിന്നാലെ തിരുവമ്പാടി വിഭാഗംപൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്. ഒടുവിൽ വെടിക്കെട്ട് നടന്നത് 4 മണിക്കൂർ വൈകി പകൽവെളിച്ചത്തിൽ നടത്തേണ്ടിവന്നു. ഉറക്കമിളച്ചു കാത്തിരുന്നിട്ടും വെടിക്കെട്ടിന്റെ വർണഭംഗി ആസ്വദിക്കാൻ പൂരപ്രേമികൾക്കായില്ല. പൂരത്തലേന്നുതന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയിരുന്നു.
മഠത്തിൽ വരവിനിടെ ഉത്സവപ്രേമികൾക്കു നേരെ കയർക്കാനും പിടിച്ചു തള്ളാനും മുന്നിൽനിന്നതു സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നേരിട്ടാണെന്ന് ആക്ഷേപമുണ്ടായിരുന്നു.തിരുവമ്പാടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച സമയത്തും ക്ഷേത്രനടയിൽ പൊലീസും ദേവസ്വം ഭാരവാഹികളുമായി തർക്കമുണ്ടായി