Tuesday, December 23, 2025

ഭിന്നശേഷിക്കാരന് ക്ഷേമപെൻഷൻ നിഷേധിച്ച് സർക്കാർ ! പതിമൂന്ന് വര്‍ഷമായി വാങ്ങിയ പെന്‍ഷന്‍ തുക മുഴുവനും തിരികെ അടയ്ക്കണമെന്ന് ഉത്തരവിറക്കി ധനവകുപ്പ് ; കുടുംബത്തിന് സഹായഹസ്തവുമായി സുരേഷ് ഗോപി; ഒരുലക്ഷം രൂപ കൈമാറി

കൊല്ലം : സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായഹസ്തവുമായി ബിജെപി നേതാവും അഭിനേതാവുമായ സുരേഷ് ഗോപി. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്.ആര്‍. മണിദാസിന്റെ നിസ്സഹായാവസ്ഥ മാദ്ധ്യമ വാർത്തകളിലൂടെ അറിഞ്ഞതോടെയാണ് കുടുംബത്തിന് സഹായ ഹസ്തവുമായി അദ്ദേഹം മുന്നോട്ടു വന്നത്. ഒരുലക്ഷം രൂപയാണ് സുരേഷ് ഗോപി കുടുംബത്തിന് നല്‍കിയത്.

സംസാരശേഷി ഉള്‍പ്പെടെ അഞ്ചുതരം വൈകല്യങ്ങളുള്ള 27-കാരനായ മണിദാസിന്. കഴിഞ്ഞവര്‍ഷമാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയത്. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയിലധികമുണ്ടെന്ന കാരണമായിരുന്നു സർക്കാർ ഇതിനായി നിരത്തിയത്. മരുന്ന് വാങ്ങാനുള്‍പ്പെടെ ഈ പെന്‍ഷന്‍ തുകയായിരുന്നു കുടുംബം ഉപയോഗിച്ചത്. പെന്‍ഷന്‍ നിഷേധിച്ചതിന് പിന്നാലെ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി വാങ്ങിയ പെന്‍ഷന്‍ തുക മുഴുവനും തിരികെ അടയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവിറക്കി. സര്‍ക്കാര്‍ സ്‌കൂളിലെ തയ്യല്‍ അദ്ധ്യാപികയായിരുന്ന അമ്മയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ പണം മാത്രമുപയോഗിച്ചാണ് മണിദാസിന്റെ കുടുംബത്തിന്റെ ദൈനം ദിന കാര്യങ്ങൾ നടന്നു പോയിരുന്നത്. മകന് ഇത്രയും കാലം കിട്ടിയ പെന്‍ഷന്‍ തുക മുഴുവന്‍ മരുന്ന് വാങ്ങാനായി ചെലവഴിച്ചുവെന്നും ഈ തുക തിരികെ നല്‍കണമെങ്കില്‍ കിടപ്പാടം വില്‍ക്കണമെന്നും മണിദാസിന്റെ അമ്മ കെ. സുധാമണി കണ്ണീരോടെ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരേഷ് ഗോപി സഹായ ഹസ്തവുമായി മുന്നോട്ടു വന്നത്.

“ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്. ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാനിത് അറിഞ്ഞത്. അപ്പൊൾതന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരുലക്ഷം രൂപ ആ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ അതും ഞാന്‍ നല്‍കാന്‍ തയ്യാറാണ്. കഴിയുമെങ്കിൽ മണിദാസിനെ സന്ദര്‍ശിക്കും”- സുരേഷ് ഗോപി പറഞ്ഞു.

Related Articles

Latest Articles