Monday, April 29, 2024
spot_img

എ ഐ ക്യാമറയിൽ സർക്കാർ കെൽട്രോൺ പോര് ;ക്യാമറയുടെ അറ്റകുറ്റ പണിക്കായി ഇതുവരെ ചിലവാക്കിയതിൽ ചില്ലിക്കാശും കെൽട്രോണിന് നൽകില്ലെന്ന് സർക്കാർ ; വാഹനങ്ങളിടിച്ച് കേടുപറ്റുന്ന എഐ റോഡ് ക്യാമറകൾ മാറ്റി സ്ഥാപിക്കാന്‍ സർക്കാർ പണം നൽകണം; പുതുക്കുന്ന കരാറിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താനൊരുങ്ങി കെൽട്രോൺ

തിരുവനന്തപുരം : വാഹനങ്ങളിടിച്ച് കേടുപറ്റുന്ന എഐ റോഡ് ക്യാമറകൾ മാറ്റി സ്ഥാപിക്കാന്‍ സർക്കാർ പണം നൽകണമെന്ന നിലപാടിൽ പിടിവിടാതെ കെൽട്രോൺ. റോഡ് വികസനത്തിന്റെ ഭാഗമായി ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിനും സർക്കാർ ഖജനാവിൽ നിന്ന് തന്നെ പണം ഈടാക്കും. റോഡ് ക്യാമറകൾ സംബന്ധിച്ച് സർക്കാരുമായി അടുത്തയാഴ്ച ഏർപ്പെടുന്ന പുതുക്കിയ കരാറിൽ ഈ വ്യവസ്ഥകളെല്ലാം ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. നിലവിൽ റോഡ് വികസനത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ച 45 ക്യാമറകളുടെയും വാഹനങ്ങളിടിച്ച് നശിച്ച 12 ക്യാമറകളുടെയും ചെലവ് കെൽട്രോണാണ് വഹിച്ചത്. ഈ തുക കെൽട്രോണിന് നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് പുതുക്കുന്ന കരാറിൽ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന ഭാഗം ഉൾപ്പെടുത്തുന്നത്. പ്രകൃതിദുരന്തം റോഡ് അപകടങ്ങൾ എന്നിവയിൽ ക്യാമറകൾ തകർന്നാൽ മാറ്റി സ്ഥാപിക്കാൻ കെൽട്രോണിന് ബാധ്യതയില്ലെന്ന് നിലവിലെ കരാറിൽതന്നെയുണ്ട്. എന്നാൽ പല വ്യവസ്ഥകളിലും അവ്യക്തത നിലനിൽക്കുന്നതിനാൽ വിശദമായ ചട്ടങ്ങൾ ഉൾപ്പെടുത്തും.

ഒരു ക്യാമറ യൂണിറ്റ് മാറ്റി സ്ഥാപിക്കുന്നതിന് 50,000 രൂപയാണ് കെൽട്രോണിന് ചെലവ് വരുന്നത്. ഇത് വരെ 22,50,000 രൂപ ഈ ഇനത്തിൽ മാത്രം ചെലവായി. വാഹനം ഇടിച്ച് തകർന്ന ക്യാമറകളിൽ 12 എണ്ണത്തിന്റെ അറ്റകുറ്റപ്പണി നടത്തി. 4 എണ്ണത്തിന്റെ പണി പുരോഗമിക്കുന്നു. ട്രക്ക് ഇടിച്ച് 2 ക്യാമറകൾ പുനരുപയോഗിക്കാൻ കഴിയാത്ത വണ്ണം തകർന്നു. പുതിയ ക്യാമറ യൂണിറ്റിന് 9 ലക്ഷം രൂപയാണ് ചെലവായത്.

വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന ചെറിയ തകരാറുകളാണെങ്കിൽ വാഹന ഉടമകൾ പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പിനു തയ്യാറാകുമെങ്കിലും വലിയ പണച്ചെലവു വരുന്ന തകരാറുകളാണ് സംഭവിച്ചതെങ്കിൽ കോടതി നടപടികളിലേക്കു പോകാനാണ് താല്പര്യം കാണിക്കുന്നത് . ഇൻഷുറൻസ് തുക ലഭിക്കാൻ വർഷങ്ങളെടുക്കും. അതുവരെ ക്യാമറകൾ മാറ്റി സ്ഥാപിക്കാതിരിക്കാന്‍ ആകില്ല.

മോട്ടർ വാഹന വകുപ്പും പോലീസും നേരത്തെ തന്നെ കെൽട്രോണിന്റെ ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്. ക്യാമറകളുടെ അറ്റകുറ്റപ്പണിക്കായി പണം മുടക്കിയശേഷം ഇൻഷുറൻസ് തുക ലഭിക്കുമ്പോൾ തിരികെ സ്വീകരിക്കുന്നതാണ് മോട്ടർവാഹന വകുപ്പിന്റെയും പോലീസിന്റെയും രീതി. എഐ ക്യാമറകളുടെ കാര്യത്തിലും ഈ രീതി പിന്തുടരണമെന്നാണ് കെൽട്രോൺ ആഗ്രഹിക്കുന്നത്.

Related Articles

Latest Articles