വാരാണസി:100ലധികം വർഷങ്ങൾക്ക് മുൻപ് വാരാണസിയിൽ നിന്നും കടത്തിക്കൊണ്ടുപോയ അന്നാപൂർണ്ണാ ദേവിയുടെ വിഗ്രഹം തിരികെ ഭാരതത്തിലെത്തിച്ചു. വിഗ്രഹം ഇന്ന് തന്നെ ഉത്തർപ്രദേശ് സർക്കാരിന് തിരികെ കൈമാറും.
18ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ വിഗ്രഹം പൂർണ്ണമായും കല്ലിൽ കൊത്തിയെടുത്തതാണ്.17 സെന്റിമീറ്റർ ഉയരവും 9 സെന്റിമീറ്റർ വീതിയും 4 സെന്റിമീറ്റർ വണ്ണവുമാണ് വിഗ്രഹത്തിനുള്ളത്. ഇന്ന് പുലർച്ചെയാണ് കാനഡയിൽ നിന്നും വിഗ്രഹം തിരികെ ഇന്ത്യയിലെത്തിച്ചത്.
കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ നേതൃത്വത്തിലുള്ള സംഘം വിഗ്രഹത്തിൽ പൂജകൾ അർപ്പിച്ചു. കനൗജിൽ നാളെയും നവംബർ 14ന് അയോദ്ധ്യയിലും വിഗ്രഹം എത്തിക്കും. ഇതിന് ശേഷം 15നാകും വിഗ്രഹം വാരാണസിയിൽ എത്തിക്കുന്നത്.
മാത്രമല്ല പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും ശേഷം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ വിഗ്രഹം പുനസ്ഥാപിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം ഇത്തരത്തിൽ രാജ്യത്ത് നിന്ന് കടത്തിയ നിരവധി വസ്തുക്കൾ തിരികെ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. 2014ന് ശേഷം 42 അപൂർവ്വ പുരാതന വസ്തുക്കളാണ് തിരികെ ഇന്ത്യയിൽ എത്തിച്ചിട്ടുള്ളത്. അതേസമയം 1976നും 2013നും ഇടയിൽ വെറും 13 അമൂല്യ വസ്തുക്കൾ മാത്രമാണ് തിരികെ ഇന്ത്യയിൽ കൊണ്ടുവരാനായിട്ടുള്ളത്.
കൂടാതെ ഇനിയും 157ഓളം അമൂല്യ വസ്തുക്കളും ചിത്രങ്ങളും തിരികെ ഇന്ത്യയിൽ എത്തിക്കാനുണ്ടെന്നാണ് പുറത്ത് വരുന്ന കണക്ക്. ഇതുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായുള്ള ചർച്ചകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിങ്കപ്പൂർ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലന്റ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യയിൽ നിന്നുള്ള അമൂല്യ വിഗ്രഹങ്ങളുണ്ട്. അമേരിക്കയിൽ നിന്ന് 100ഓളം വിഗ്രഹങ്ങൾ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.