ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമം ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ 18 വയസാണ് ഇറാഖിൽ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം. ഭേദഗതി നടപ്പാക്കിയാൽ പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 9 വയസ്സും ആൺകുട്ടികളുടേത് 15 വയസ്സും ആയി മാറും. ഇറാഖ് നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവാദ ഭേദഗതി നിയമം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യക്തിഗത നിയമത്തിൽ ഭേദഗതി വരുത്താനാണ് നീക്കം. വിവാഹ പ്രായം കുറക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്നെങ്കിലുംപിൻവലിച്ചിരുന്നു. ഇപ്പോൾ ഷിയ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് ഈമാസം 4 ന് ഭേദഗതി ബിൽ പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും സമർപ്പിച്ചത്.
അതേസമയം വിവാദ നിയമ ഭേദഗതിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമഭേദഗതി ഇറാഖിനെ പിറകോട്ട് നയിക്കുമെന്ന് ഹ്യുമൻ റൈറ്റ് വാച്ച് ഗവേഷകയായ സാറാ സാൻബാർ പ്രതികരിച്ചു. ഇറാഖിൽ 28 ശതമാനത്തോളം പെൺകുട്ടികളും 18 വയസ്സാകുന്നതിനു മുൻപേ വിവാഹിതരാകുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയെ നിയമഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും മുന്നറിയിപ്പ് നൽകുന്നത്.

