മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കര കയറ്റാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിൽ. കിണർ പൊളിച്ച് കര കയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യമാണ് അവസാനഘട്ടത്തോട് അടുക്കുന്നത്. കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. അതേ സമയം, കിണറ്റിലുള്ള കാട്ടാനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡിഎഫ്ഒ പറഞ്ഞു. കഴിഞ്ഞ 20 മണിക്കൂറുകളായി ആന കിണറ്റിൽ അകപ്പെട്ട് കിടക്കുകയാണ്.
ആനയെ കരയ്ക്ക് കയറ്റുവാൻ കിണറിന്റെ ഒരുഭാഗം ഇടിച്ചു മാറ്റിയാലേ കഴിയുകയുള്ളു. അതോടെ പിന്നീട് ആ കിണർ ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ തന്നെ പുതിയൊരു കിണർ നിർമിക്കുന്നതിന് വേണ്ടിയാണ് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി സ്ഥലത്തിന്റെ ഉടമസ്ഥൻ സണ്ണിക്ക് നൽകുംവനത്തിലേക്ക് കയറ്റിവിടുന്ന ആന സ്വാഭാവികമായും വനാതിർത്തികളിലായിരിക്കും ഉണ്ടാകുക. ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്താൻ നാളെ കുങ്കിയാനകളെ എത്തിക്കും. കാർഷകരായ പ്രദേശവാസികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തിൽ രാവിലെ 9 മണിക്ക് ചർച്ച നടത്താനും ധാരണയായിട്ടുണ്ട്.

