Thursday, December 18, 2025

“വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞു ! പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലംപിണറായി വിജയനെ ജനങ്ങള്‍ക്ക് മടുത്തുവെന്നതിന്റെ സൂചന !” – പ്രതികരണവുമായി ഷാഫി പറമ്പിൽ

വടകര : തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞുവെന്ന് പ്രതികരിച്ച് ഷാഫി പറമ്പിൽ. കാഫിര്‍ പ്രയോഗവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.നാളെ ഈ ജയത്തിന്റെ പേരില്‍ ആരേയും ഭിന്നിപ്പിക്കാന്‍ തങ്ങളില്ലായെന്ന് വ്യക്തമാക്കിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ക്ക് മടുത്തുവെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലമെന്നും അഭിപ്രായപ്പെട്ടു. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ. രാഘവനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അപ്രതീക്ഷിതമായാണ് വടകരയില്‍ സ്ഥാനാർത്ഥിയായത് . ഒരിഞ്ച് പോലും വടകരക്കാര്‍ എന്നെ അവഗണിച്ചില്ല. കടലോളം സ്‌നേഹം തന്ന് കൂടെ നിര്‍ത്തി. ഈ വിജയം വടകരക്കാര്‍ക്ക് വിനയപൂര്‍വം സമര്‍പ്പിക്കുന്നു. പ്രവാസി സഹോദരങ്ങളോട് പ്രത്യേകമായി നന്ദി പറയുന്നു. ഇത് വടകരക്കാരുടെ രാഷ്ട്രീയവിജയമാണ്. വാക്കുകൊണ്ട് നന്ദി പറയാന്‍ കഴിയില്ല. കൂടുതല്‍ വിനയത്തോടെ ജനങ്ങളെ സമീപിക്കാന്‍ ഈ വിജയം ഞങ്ങളെ പഠിപ്പിക്കുന്നു. വര്‍ഗീയത പറഞ്ഞവരോട് വടകര രാഷ്ട്രീയം പറഞ്ഞു. ഞങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച കാഫിര്‍ പ്രയോഗം വടകര അംഗീകരിച്ചില്ല. നാളെ ഈ വിജയത്തിന്റെ പേരുപറഞ്ഞ് ആരേയും ഭിന്നിപ്പിക്കാന്‍ ഞങ്ങളില്ല. പോലീസ് കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ വടകരയ്ക്ക് ഇത്രത്തോളം കളങ്കം ഉണ്ടാകില്ലായിരുന്നു. വടകരയുടെ മതേതര മനസിന്റെ മറുപടിയാണ് ഇത്. പോലീസ് ഇനിയെങ്കിലും ഉണര്‍ന്നുപ്രവര്‍ത്തിക്കണം. കാഫിര്‍ പ്രയോഗം ആരെങ്കിലും അറിയാതെ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ വേണ്ടിയാണ് നടപടി ആവശ്യപ്പെടുന്നത്. സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള വ്യാജപ്രചാരണത്തിന് എതിരെയാണ് ജനം വോട്ടുചെയ്തത്. ഇത് വടകരയുടെ വിജയമാണെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിക്കണം. സമാധാനത്തോടെ നിയമം പാലിച്ച് യു.ഡി.എഫ്. ആഹ്ലാദ പ്രകടനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ക്ക് മടുത്തുവെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം. കേരളത്തെ സംബന്ധിച്ച് മികച്ച ഫലമാണ് വരുന്നത്. കേരളത്തില്‍ വരാനിരിക്കുന്ന ഭരണമാറ്റത്തിന് ജനങ്ങള്‍ സജ്ജരാണ്.” – ഷാഫി പറമ്പിൽ പറഞ്ഞു.

Related Articles

Latest Articles