പാലക്കാട്: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഉരുണ്ടു കളി വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ കെ. വിദ്യ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംബന്ധിച്ച് കോളേജിന്റെ പ്രിന്‍സിപ്പലിനും പോലീസിനും രണ്ട് നിലപാട്. വിദ്യ കാറില്‍ കോളേജിലെത്തുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അവ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ലീലാകുമാരി പറയുമ്പോൾ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ പ്രതികരണം.
വിദ്യ വന്ന ദിവസത്തെ ദൃശ്യങ്ങള്‍ പ്രത്യേകം മാറ്റി സൂക്ഷിച്ചിരുന്നുവെന്നാണ് പ്രിന്‍സിപ്പൽ പറയുന്നത്. എന്നാല്‍ കോളേജിലെത്തിയ പോലീസ് ആ ദൃശ്യങ്ങള്‍ കൊണ്ടുപോയിട്ടുണ്ടാകുമെന്നും അക്കാര്യത്തില്‍ വ്യക്തയില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേർത്തു . എന്നാൽ കോളേജിലെ സിസിടിവി ബാക്ക്അപ് അഞ്ച് ദിവസത്തേക്ക് മാത്രമുള്ളതാണെന്നും അതിനാല്‍ത്തന്നെ സിസിടിവി ദൃശ്യങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നും കോളേജില്‍ തെളിവെടുപ്പിനെത്തിയപ്പോൾ സിഐ പ്രതികരിച്ചിരുന്നു. എന്നാല്‍ സിസിടിവിയ്ക്ക് 12 ദിവസത്തെ ബാക്ക്അപ് ഉണ്ടെന്നാണ് പ്രിന്‍സിപ്പല്‍ വാദിക്കുന്നത്.
അതേസമയം വിദ്യ ഇന്റര്‍വ്യൂവിന്റെ സമയത്ത് ഹാജരാക്കിയ വ്യാജരേഖകളുടേതടക്കമുള്ള കോപ്പികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി അദ്ധ്യാപകരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും സിഐ പറഞ്ഞു. അദ്ധ്യാപക തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയ കെ. വിദ്യയെ ആദ്യമേ സംശയിച്ചിരുന്നുവെന്നും നല്‍കിയത് വ്യാജരേഖയെന്ന് ബോധ്യമായതോടെ പോലീസില്‍ പരാതി നല്‍കിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പോലീസിന് വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മഹാരാജാസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. കോളേജില്‍ ഉപയോഗിക്കുന്ന സീലും ഒപ്പും അല്ല സര്‍ട്ടിഫിക്കറ്റില്‍ വിദ്യ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കോളേജ് അധികൃതർ പറയുന്നത്.