തിരുവനന്തപുരം; പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ ഇനി മുതൽ പിടികൂടാൻ പോലീസും.മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിനു തദ്ദേശ വകുപ്പു രൂപീകരിക്കുന്ന പ്രത്യേക ജില്ലാ തല എൻഫോഴ്സ്മെന്റ് സ്ക്വാഡിലാണു പോലീസിനെയും ഉൾപ്പെടുത്തുക.
മിന്നൽ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും ഉൾപ്പെടെ അധികാരമുള്ള സംവിധാനമാണു നടപ്പാക്കുക.സംസ്ഥാനത്താകെ 23 സ്ക്വാഡിനെയാണ് ആദ്യഘട്ടത്തിൽ നിയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഓരോ സ്ക്വാഡും മറ്റു ജില്ലകളിൽ 2 സ്ക്വാഡ് വീതവുമാണ് പ്രവർത്തിക്കുക. ഓരോ സ്ക്വാഡും നയിക്കുന്നത് തദ്ദേശ വകുപ്പ് പെർഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനിൽ നിന്നുള്ള എൻഫോഴ്സ്മെന്റ് ഓഫിസറും പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 3 പേരായിരിക്കും അംഗങ്ങൾ. ഹൈക്കോടതി നിർദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റ് ശക്തമാക്കാനുള്ള തീരുമാനമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

