കോഴിക്കോട് : ഇടത് കാലിനു പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ആരോഗ്യമന്ത്രി വീണാജോർജ്ജിന്റെ നിർദ്ദേശപ്രകാരം അഡി.ഡി എം ഒയാണ് അന്വേഷണം നടത്തുന്നത്. കക്കോടി മക്കട സ്വദേശി സജ്‌നയ്ക്കാണ് കാല് മാറി ശസ്ത്രക്രിയ നടത്തിയത്. എന്നാൽ സജ്നയുടെ രണ്ടു കാലുകൾക്കും പരുക്കുണ്ടായിരുന്നുവെന്നും രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.
കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണൽ ആശുപത്രിക്ക് എതിരായ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഡോക്ടർ പി. ബെഹിർഷാനെ പ്രതിയാക്കിയാണ് കേസെടുത്തത്. അശ്രദ്ധമായി ചികിത്സിച്ചതിന് ഐപിസി 336 വകുപ്പ് പ്രകാരമാണ് കേസ്. തുടർ അന്വേഷണത്തിൽ മറ്റ് വകുപ്പുകൾ ചേർക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ തനിക്ക് പറ്റിയ പിഴവ് സമ്മതിച്ച് ഡോക്ടർ പി. ബെഹിർഷാൻ.ഇടത് കാലിന് പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പരാതിക്കാരിയായ സജ്നയുടെ കുടുംബം പുറത്ത് വിട്ടു. ചികിത്സാ പിഴവ് എന്ന പരാതി വന്ന ശേഷം മാനേജ്മെന്‍റ് നടത്തിയ ചർച്ചയിലാണ് ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ താൻ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടർ പറയുന്നത്.

