കൊച്ചി : ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ ക്ഷേത്ര ഭരണസമിതിയോടടക്കം വിശദീകരണം തേടി ഹൈക്കോടതി. എക്സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ള എതിർകക്ഷികൾ പത്ത് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കോടതി ഇവർക്ക് കോടതി നോട്ടീസ് അയച്ചു.
ക്ഷേത്രത്തിലെ സീനിയർ ക്ലർക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നിയമിക്കപ്പെട്ട എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്നത് ദുർഭരണം എന്നാണ് ഹർജിക്കാരന്റെ പ്രധാന ആക്ഷേപം. എക്സിക്യൂട്ടീവ് ഓഫീസറുടെ രണ്ടുവർഷത്തെ ഭരണ നടപടികളിൽ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. ഓഫീസറുടെ ഭരണത്തിലെ ദുർനടപടികളും വീഴ്ചകളും ഹർജിയിൽ അക്കമിട്ട് നിരത്തുന്നുണ്ട്. എതിർകക്ഷികളുടെ മറുപടി കിട്ടിയശേഷം തുടർവാദം ഉണ്ടാകും.