മലപ്പുറം : സംസ്ഥാനത്ത് സംരംഭങ്ങൾ കുതിച്ചുയരുകയാണ് എന്ന് സർക്കാർ പ്രഖ്യാപിച്ചപ്പോൾ പൊതു ജനം ഇത്രയും പ്രതീക്ഷിച്ചു കാണില്ല. മലപ്പുറം നഗരസഭാ പരിധിയിൽ വർഷങ്ങളായി ഓട്ടോറിക്ഷ ഓടിച്ചിരുന്നയാൾ പുതിയൊരെണ്ണം വാങ്ങിയതോടെ അദ്ദേഹത്തിന്റെ പേരും സംരംഭക ലിസ്റ്റിൽ വന്നു . ഓട്ടോറിക്ഷ പുതിയതാണ് പക്ഷേ, സംരംഭം പഴയതു തന്നെ. മഞ്ചേരിയിൽ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ സ്ഥാപനം ലൈസൻസ് പുതുക്കി. ഇതോടെ ഈ സംരംഭവും പുതിയതിന്റെ പട്ടികയിൽ വന്നു. പൂക്കോട്ടൂർ പഞ്ചായത്തിൽ 14 വർഷമായി പ്രവർത്തിച്ചുവരുന്ന ഒരു ബേക്കറിയുടെ കാര്യവും ഇങ്ങനെ തന്നെ.
വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സ്ഥാപനം തൊട്ടപ്പുറത്തെ കെട്ടിടത്തിലേക്കു മാറിയാലും പുതിയ സംരംഭമായാണു കണക്കാക്കുന്നത്. പുതിയ സംരംഭങ്ങളുടെ കാര്യത്തിൽ കുതിച്ചു ചാട്ടമുണ്ടായി എന്ന് അവകാശപ്പെടുമ്പോഴും മലപ്പുറം ജില്ലയിൽ തയാറാക്കിയ പട്ടികയിൽ ഭൂരിഭാഗവും പഴയ സംരംഭങ്ങൾ തന്നെയാണ്.
ഇതിൽ ഏറ്റവും വലിയ രസം എന്നത് തങ്ങൾ സംരഭകരാണ് എന്ന കാര്യം ഇവർക്ക് പോലുമറിയില്ല എന്നാണ്. ഇവരിൽ കൂടുതൽ പേർക്കും സർക്കാരിന്റെ യാതൊരു സഹായവും ഇത് വരെ ലഭിച്ചിട്ടുമില്ല. സംരംഭക വർഷാചരണത്തിന്റെ ഭാഗമായി 121 ചെറുപ്പക്കാരെ ഇന്റെർണുകളായി നിയമിച്ചിരുന്നു .ഇവർക്കെല്ലാം പ്രത്യേക ടാർഗറ്റും നിശ്ചയിച്ചിരുന്നു. എത്രയും വേഗത്തിൽ ടാർഗറ്റ് പൂർത്തിയാക്കാനുള്ള ഓട്ടത്തിൽ പഴയ സംരംഭങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തി. അമളി മനസിലായതോടെ നിലവിലുള്ള പട്ടിക അന്തിമമല്ലെന്നും തിരുത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞ് തടി തപ്പിയിരിക്കുകയാണ് അധികൃതർ