വനനിയമ ഭേദഗതി ഉപേക്ഷിച്ചതായി സംസ്ഥാന സർക്കാർ . മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെങ്കിലും വകുപ്പുകള്‍ക്ക് അമിതാധികാരം കിട്ടുന്നുവെന്ന ആക്ഷേപം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും മലയോരമേഖലയില്‍ കഴിയുന്നവരുടെയും കര്‍ഷകരുടെയും ന്യായമായ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു നിയമവും ഈ സര്‍ക്കാര്‍ നടപ്പാക്കില്ലെന്നും ഇന്ന് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. വനം നിയമ ഭേദഗതിയിൽ നടപടികള്‍ ആരംഭിച്ചത് 2013ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
“പ്രകൃതിയെ സംരക്ഷിച്ചായിരിക്കും നിയമം ഭേദഗതി ചെയ്യുക. ജനസാന്ദ്രത കണക്കിലെടുക്കുന്ന വനനിയമം വേണം. വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കര്‍ഷര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.
വനം നിയമ ഭേദഗതിയില്‍ സമൂഹത്തില്‍ ആശങ്കകള്‍ ഉണ്ട്. 1963 ലെ കേരള വനനിയമത്തിലെ ഭേദഗതി നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്. ഇതിന്റെ കരട് ബില്ലിന്‍ മേലായിരുന്നു ഭേദഗതി. അനധികൃതമായി വനത്തില്‍ കയറുന്നത് കുറ്റകരമാക്കുന്നതായിരുന്നു ഭേദഗതി. ഇപ്പോള്‍ ഭേദഗതിയില്‍ ആശങ്കകള്‍ ഉയരുന്നുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കര്‍ഷകര്‍ക്കും മലയോരമേഖലയില്‍ വസിക്കുന്നവര്‍ക്കും എതിരെ ഒരു നിയമവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല.
എല്ലാ നിയമങ്ങളും മനുഷ്യര്‍ക്ക് വേണ്ടിയാണ്. മനുഷ്യന്റെ നിലനില്‍പ്പിനും പുരോഗതിയ്ക്കും അതിലൂടെ പ്രകൃതി സംരക്ഷണത്തിനു പര്യാപ്തമായ നിലപാട് കൈക്കൊള്ളണമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിന്റെ ജനസാന്ദ്രത നോക്കിയാല്‍ 860 ആണ്. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ് ഇത്. ഈ ജനസാന്ദ്രതയും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ജീവിത രീതികളും കണക്കിലെടുക്കുന്നതാകണം വനനിയമങ്ങളെന്നാണ് ഇടുതപക്ഷ സര്‍ക്കാരിന്റെ നിലപാട്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കണം. പ്രകൃതി സംരക്ഷണം പ്രവര്‍ത്തനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്. ‘വന്യജീവി ആക്രമണങ്ങളില്‍ പ്രധാന നിയമം 1972ലെ കേന്ദ്ര നിയമമാണ്. കേന്ദ്ര സര്‍ക്കാരിന്റേത് കര്‍ശന നിയമമാണ്. അതു ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ല. അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ നിലവില്‍ ക്രിമിനല്‍ നിയമനടപടി സംഹിത കാരണം സാധിക്കില്ല. ജനവാസ മേഖലയിലെത്തുന്ന കടുവകളെയും കാട്ടാനകളെയും കൈകാര്യം ചെയ്യേണ്ട രീതികള്‍ കേന്ദ്ര നിയമത്തില്‍ പറയുന്നുണ്ട്. ഇത് തടസം തന്നെയാണ്. ആറംഗ സമിതി ചേര്‍ന്നാണ് തീരുമാനം എടുക്കേണ്ടത്. കമ്മിറ്റി കഴിയും വരെ പുലി അവിടെ തന്നെ നില്‍ക്കുന്ന സാഹചര്യമല്ല ഇതാണ് നിലവിലെ നിയമം.”- മുഖ്യമന്ത്രി പറഞ്ഞു

