തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ ബക്കറ്റ് താഴ്ത്താതെ വീണ്ടും ടിപ്പര്‍ ഓടിച്ചതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. മണ്ണുത്തി -വടക്കാഞ്ചേരി ആറുവരി പാതയില്‍ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ടിപ്പറിന്റെ ബക്കറ്റ് തട്ടി കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത്.
അതേസമയം ഈയടുത്ത് ഗതാഗതത്തിനായി തുറന്നുകൊടുത്ത രണ്ടാം തുരങ്കത്തിലാണ് സംഭവം. നിര്‍മ്മാണ കമ്പനിയുടെ ടിപ്പറിന്റെ പിന്‍ഭാഗം താഴ്ത്താതെ പോയതിനെ തുടര്‍ന്നാണ് തുരങ്കത്തിന്റെ അകത്തെ ബള്‍ബുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുള്ള കേബിളുകള്‍ക്കും തകരാര്‍ സംഭവിച്ചത്.
ടിപ്പറിന്റെ ബക്കറ്റിടിച്ച് ഇലക്ട്രിക് കേബിളുകളും ലൈറ്റുകളും തകര്‍ന്നിട്ടുണ്ട്. ഇതോടെ അപകടം ഉണ്ടായ ഉടന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. കുതിരാന്‍ തുരങ്കത്തില്‍ ജനുവരിയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായിരുന്നു. അന്ന് ടിപ്പറിന്റെ ബക്കറ്റ് ഉയര്‍ത്തി ഓടിച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു.
എന്നാൽ, കുതിരാന്‍ തുരങ്കത്തില്‍ ടിപ്പര്‍ ലോറിയിടിച്ച് നശിച്ച സിസിടിവി കാമറകളും ലൈറ്റുകളും ഒരു മാസം കഴിഞ്ഞിട്ടും പുനസ്ഥാപിച്ചില്ല. തുരങ്കത്തിന്റെ പ്രവേശകവാടത്തിനോട് ചേര്‍ന്നുളള ഭാഗത്ത് കാമറകളില്ലാത്തത് വലിയ സുരക്ഷാഭീഷണിയാണെന്നാണ് വിലയിരുത്തല്‍.