ചൈനയിൽ വീണ്ടും അജ്ഞാത രോഗം പടർന്നു പിടിക്കുന്നതായി വിവരം. ലോകത്തെ അടച്ചു പൂട്ടലിൽ എത്തിച്ച കോവിഡ് മഹാമാരിയ്ക്ക് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ആശങ്ക ജനിപ്പിച്ചു കൊണ്ട് മറ്റൊരു വൈറസ് വ്യാപനം ഉണ്ടാവുന്നത്. ഹ്യൂമൻ മെറ്റന്യൂമോവൈറസ് വ്യാപകമായി ചൈനയിൽ രോഗബാധ ഉണ്ടാക്കുന്നുവെന്നാണ് വിവരം. ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇൻഫ്‌ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ചൈനയിൽ അടിയന്താരവസ്ഥ പ്രഖ്യാപിച്ചുവെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുമെന്ന ധാരണയിൽ അജ്ഞാത ന്യൂമോണിയ കേസുകൾ ട്രാക്ക് ചെയ്യുന്നതിന് ചൈനയിലെ രോഗ നിയന്ത്രണ അതോറിറ്റി ഒരു പുതിയ നിരീക്ഷണ സംവിധാനം അവതരിപ്പിച്ചതായി വിവരങ്ങളുണ്ട്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാനും കൈകൾ ഇടയ്ക്കിടെ കഴുകാനും ഉദ്യോഗസ്ഥർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്എംപിവി ബാധിച്ചവരിലും കണ്ടുവരുന്നത്. എച്ച്എംപിവി വൈറസ് ഒരു ആർഎൻഎ വൈറസാണ്. ശ്വാസകോശ അണുബാധയുള്ള കുട്ടികളിൽ നിന്നുള്ള സാമ്പിളുകൾ പഠിക്കുന്നതിനിടെ 2001 ൽ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ ഇത് പകരാം. ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ്. എച്ച്എംപിവി രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ദുർബലമാണ് എന്നാണ് കണ്ടെത്തൽ.

