തിരുവനന്തപുരം: ശബരിമലയിലെ യോഗ ദണ്ഡിലും രുദ്രാഷമാലയിലും 2019 ൽ സ്വര്‍ണം കെട്ടിയതിലെ നടപടിക്രമങ്ങളിലും അസ്വാഭാവികത. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ മകൻ ജയശങ്കർ പദ്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല നൽകിയത്. എന്നാൽ ഇതിന് ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് രേഖകളിൽ വ്യക്തതയില്ല.
തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പണി മകൻ ഏറ്റെടുത്തതെന്നാണ് പത്മകുമാറിന്‍റെ വിശദീകരണം.ശബരിമലയ്ക്ക് പുറത്തുകൊണ്ട് പോകാതെയാണ് അറ്റകുറ്റപ്പണി നടക്കിയതെന്നും പത്മകുമാർ വിശദീകരിക്കുന്നു. ദ്വാരപാലക ശിൽപങ്ങളിലെയും വാതിലിന്‍റെയും അറ്റകുറ്റപ്പണി നടത്തിയ 2019 ൽ തന്നെയാണ് യോഗദണ്ഡും രുദ്രാഷ മാലയും സ്വര്‍ണം കെട്ടാൻ പുറത്തെടുത്തത്. അറ്റകുറ്റപ്പണിക്കായി ജയശങ്കര്‍ പത്മനെ ചുമതലപ്പെടുത്തി കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 2019 മാര്‍ച്ച് 16 നാണ് ഉത്തരവിറക്കിയത്. പിന്നാലെ യോഗദണ്ഡും രുദ്രാഷമാലയും കൈമാറുന്നുവെന്നാണ് ഏപ്രിൽ 14ന് തയ്യാറാക്കിയ മഹസറിലുള്ളത്. യോഗദണ്ഡിലുണ്ടായിരുന്ന 19.2 ഗ്രാം സ്വര്‍ണം സ്ട്രോങ് റൂമിൽ സൂക്ഷിക്കാൻ ദേവസ്വം ഹെഡ് അക്കൗണ്ടിനെ ഏൽപിച്ചു. പിന്നീട് പതിനെട്ട് ചുറ്റുകള്‍ക്കും അടിഭാഗത്ത് കപ്പും തീര്‍ക്കാനായി 44.54 ഗ്രാം സ്വര്‍ണം പുതിയ സ്വര്‍ണം ഉപയോഗിച്ചു.
യോഗ ദണ്ഡും പുളിഞ്ചിക്കായ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ രുദ്രാഷ മാലകളും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ തിരികെ ഏൽപിച്ചെന്നുമാണ് മഹസറിലുള്ളത്.

