തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അളിയൻ റോബർട്ട് വദ്രയ്ക്ക് പാലക്കാട് സീറ്റ് കൂടി നൽകിയാൽ കോൺഗ്രസിൻ്റെ കുടുംബാധിപത്യം പൂർണമാവുമെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത്രയും കുടുംബാധിപത്യമുള്ളതും ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നതുമായ പാർട്ടി ഭൂലോകത്ത് വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . തിരുവനന്തപുരം വെങ്ങാനൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ
“വയനാട്ടിലുള്ളവർ തൻ്റെ കുടുംബമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൻ്റെ പൊരുൾ ഇപ്പോഴാണ് എല്ലാവർക്കും മനസിലായത്.വയനാട് എൻ്റെ കുടുംബത്തിനുള്ളതാണെന്നാണ് രാഹുൽ ഗാന്ധി ഉദ്ദേശിച്ചത്. എൻ്റെ സഹോദരിയെ ഇവിടെ മത്സരിപ്പിക്കാമെന്നാണ് രാഹുൽ പറഞ്ഞിരുന്നത്. ഇത്രയും കുടുംബാധിപത്യമുള്ളതും ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നതുമായ പാർട്ടി ഭൂലോകത്ത് വേറെയില്ല. മുസ്ലിം സംഘടനകൾ വയനാട്ടിൽ മുസ്ലിം സ്ഥാനാർത്ഥി വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ കുടുംബത്തിൻ്റെ കാര്യം വന്നപ്പോൾ കോൺഗ്രസിന് മറ്റെല്ലാ പരിഗണനകളും ഒഴിവാക്കേണ്ടി വന്നു. ദേശീയ അദ്ധ്യക്ഷന് പോലും കാര്യങ്ങൾ തീരുമാനിക്കാനാവാത്ത പാർട്ടിയാണ് കോൺഗ്രസ്. അവിടെ എല്ലാം തീരുമാനിക്കുന്നത് ഒരു കുടുംബമാണ്. അങ്ങനെയുള്ള പാർട്ടിയിൽ കേരളത്തിലുള്ള നേതാക്കൾക്ക് എന്ത് വിലയാണുള്ളത്. ഇൻഡി മുന്നണിയുടെനേതാവായ പ്രിയങ്കാ ഗാന്ധിക്കെതിരെ ഇടതുപക്ഷം മത്സരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്? ജനങ്ങളെ കബളിപ്പിക്കാതെ എൽഡിഎഫ് മത്സരത്തിൽ നിന്നും മാറിനിൽക്കണം.”- കെ.സുരേന്ദ്രൻ പറഞ്ഞു.

