തൃശ്ശൂർ: പൂരം പ്രദർശനത്തിനായി തേക്കിൻകാട് മൈതാനം വിട്ടുനൽകാൻ തറവാടകയിനത്തിൽ വൻ വർദ്ധനവ് വരുത്തിയ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ടു കോടിയിലേറെ രൂപയാണ് ദേവസ്വം ബോർഡ് തറവാടകയിനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നും തൃശ്ശൂർ പൂരം, ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തുമെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അറിയിച്ചിരുന്നു. ഇതോടെ ഇടതുപക്ഷ സ്വാധീനമുള്ള കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും പൂരം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. കഴിഞ്ഞ തവണ നൽകിയ 39 ലക്ഷത്തിൽ നിന്നും തറവാടക 2.20 കോടിയായാണ് ഉയർത്തിയത്.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻന്റെയും റവന്യു മന്ത്രി കെ രാജന്റെയും നേതൃത്വത്തിൽ ഇന്നലെ നടന്ന ചർച്ചയിൽ പ്രശ്ന പരിഹാരം ഉണ്ടാകാത്തത് ഭക്തജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. സർക്കാർ തലത്തിൽ ഒരു തീരുമാനം എടുത്തശേഷം ജനുവരി നാലിന് കോടതിയിൽ തീരുമാനം അറിയിക്കുമെന്നാണ് മന്ത്രിമാരുടെ മറുപടി. എന്നാൽ സമയം അതിക്രമിക്കുകയാണെന്നും ജനുവരിയോടെ മൈതാനത്ത് പന്തൽ നിർമ്മാണം ഉൾപ്പെടെ തുടങ്ങേണ്ടതുണ്ട്. പൂരം നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നത് പ്രധാനമായും പൂരം പ്രദർശനത്തിലൂടെയാണ്. അതിനെ അട്ടിമറിക്കുന്നവരുടെ ലക്‌ഷ്യം പൂരത്തെ ഇല്ലാതാക്കുകയാണെന്നും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ അറിയിച്ചു