Tuesday, December 16, 2025

യാത്രക്കാർക്ക് ആശ്വാസം; മിനിമം ചാർജ് 8 തന്നെ; സംസ്ഥനത്തെ ബസ്ചാർജ് വർധനയ്ക്ക് ഡബിൾ ബെല്ലടിക്കാതെ അനന്തപുരി ബസ് ഉടമ അനൂപ് ചന്ദ്രൻ

 

പാലോട്: സംസ്ഥാനത്ത് ബസ്ചാർജ് വർധന നിലവിൽ വന്നു പത്തു ദിവസമായിട്ടും അതിനു ‘ഡബിൾ ബെല്ലടിക്കാതെ’ പഴയ നിരക്കിൽ തന്നെ ഓടുകയാണ് കല്ലറ – പാലോട് – നെടുമങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന അനന്തപുരി എന്ന സ്വകാര്യ ബസ് ഉടമ അനൂപ് ചന്ദ്രൻ. അനൂപ് ചന്ദ്രന്റെ തീരുമാനത്തിനു പിന്നിൽ ഡീസൽ സബ്സിഡി നൽകാത്ത സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചും അതിലുപരി തന്നെ അങ്ങേയറ്റം ദ്രോഹിച്ച മോട്ടർ വെഹിക്കിൾ വകുപ്പിനോടുള്ള പ്രതിഷേധവുമുണ്ട്, ഒപ്പം ജനസേവന മനസ്സും.

അതേസമയം തന്റെ ബസിലെ ഭൂരിഭാഗം ജീവനക്കാരും കെഎസ്ആർടിസിൽ നിന്ന് ജോലി നഷ്ടപ്പെട്ടവരാണെന്നും പഴയ നിരക്കിൽ ഓടുന്നതു കൊണ്ടു കൂടുതൽ യാത്രക്കാർ ഈ വാഹനത്തിൽ കയറുന്നുണ്ടെന്നും നിരക്ക് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിന്റെ പേരിൽ എന്തു നടപടി എടുത്താലും തനിക്കു പ്രശ്നമില്ലെന്നും അനൂപ് ചന്ദ്രൻ വ്യക്തമാക്കിയിരിക്കുകയാണ്. ജനസേവനമായാലും പ്രതിഷേധമായാലും യാത്രക്കാർക്ക് ആശ്വാസമായിരിക്കുകയാണ് അനന്തപുരി ബസിലെ യാത്ര.

എന്നാൽ പെർമിറ്റ് അനുവദിച്ചു കിട്ടാത്തതിലും നിരന്തരം മോട്ടർ വകുപ്പിന്റെ പീഡനം മൂലവും കിലോയ്ക്കു 20 രൂപ നിരക്കിൽ തൂക്കി വിൽക്കാൻ വരെ അടുത്തിടെ അനൂപ് തന്റെ ബസിൽ ബോർഡ് വച്ചിട്ടുണ്ട്. ഒൻപതു ബസ് ഉള്ള അനൂപ്ചന്ദ്രന്റെ അഞ്ചു ബസുകൾ ഇപ്പോൾ ഓടുന്നു. മറ്റുള്ളവയ്ക്ക് പെർമിറ്റ് നൽകുന്നില്ല.

Related Articles

Latest Articles