തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം നൽകാൻ നിർണായക നീക്കവുമായി കെഎസ്ആർടിസി. ശമ്പളക്കാര്യത്തിൽ സർക്കാർ ഇടപെടില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് കെഎസ്ആർടിസിയുടെ ഈ നീക്കം. ഇതേതുടർന്ന് തങ്ങളുടെ കൈവശമുള്ള 30 ഡിപ്പോകൾ പണയം വച്ച് പണം കണ്ടെത്താൻ മാനേജ്മെൻ്റ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
അതേസമയം 30 ഡിപ്പോകൾ പണയം വയ്ക്കുന്നതിലൂടെ 400 കോടിയെങ്കിലും ലഭിക്കുമെന്നാണ് മാനേജ്മെന്റിന്റെ നിഗമനം. ഡിപ്പോ, സബ് ഡിപ്പോ, ഓപ്പറേറ്റിംഗ് സെൻ്റർ എന്നിങ്ങനെ 94 കേന്ദ്രങ്ങളും അഞ്ച് റീജിയണൽ വർക്‌ഷോപ്പുകളും ചീഫ് ഓഫീസുമാണ് കെഎസ്ആർടിസിക്കുള്ളത്.
എന്നാൽ, നിലവിൽ കെഎസ്ആർടിസിയുടെ 52 ഡിപ്പോകൾ ബാങ്കിൽ പണയത്തിലാണ്. 3100 കാേടി രൂപയാണ് ഈ ഡിപ്പോകൾ ഈടുവച്ച് കെഎസ്ആർടിസി എടുത്തിരിക്കുന്നത്. ബാക്കിയുള്ളതിൽ 30 എണ്ണമാണ് ഇപ്പോൾ പണയപ്പെടുത്താൻ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം കെഎസ്ആർടിസി പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മന്ത്രി ആൻ്റണി രാജു മുഖ്യമന്ത്രിയെ കണ്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല ശമ്പളക്കാര്യത്തിൽ, ആവശ്യമുണ്ടെങ്കിലേ സർക്കാർ ഇടപെടൂ എന്നും സർക്കാരിനെ വിരട്ടി കാര്യം കാണാമെന്ന് യൂണിയനുകൾ കരുതേണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.