മലപ്പുറം: വ്യാജരേഖകളും പേരും ഉപയോഗിച്ച് മാട്രിമോണി സൈറ്റുകളിലൂടെ യുവതികളെ തട്ടിപ്പിനിരയാക്കി പണം തട്ടിയ പ്രതിയെ കൊല്ലത്ത് പിടികൂടി. മലപ്പുറം മൊറയൂർ സ്വദേശി മുഹമ്മദ് ഫസലിനെ സൈബർ സെൽ പോലീസാണ് പിടികൂടിയത്.
അമേരിക്കയിലെ ഡെൽറ്റ എയർലൈൻസിൽ പൈലറ്റ്, ഉയർന്ന ശമ്പളം,എന്നിങ്ങനെ വ്യാജ വിവരങ്ങൾ നൽകി ആകർഷകമായ പ്രൊഫൈൽ ഒരുക്കിയാണ് മാട്രിമോണിയൽ സൈറ്റുകളിൽ മുഹമ്മദ് ഫൈസൽ യുവതികളെ കെണിയിൽപ്പെടുത്തിയിരുന്നത്. അമൽ കൃഷ്ണൻ എന്ന പേരിലാണ് ഇയാൾ സൈറ്റുകളിൽ വിലസിയിരുന്നത്. സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ത്രീകളാണ് ഇയാളുടെ വ്യാജ പ്രൊഫൈലിലൂടെ തട്ടിപ്പിനിരയായത്. ഇയാൾ യുവതികളെ പീഡനത്തിനിരയാക്കിയതായും പോലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് കൊണ്ടോട്ടി സ്വദേശിനിയിൽ നിന്ന് അൻപത് ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. കൊല്ലം സ്വദേശിനിയിൽ നിന്ന് നാൽപതിനായിരം രൂപയും കൈക്കലാക്കി. ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.എല്ലാ തരം തിരിച്ചറിയൽ രേഖകളും വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പാലാരിവട്ടത്തെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതിന് മുൻപ് ബലാത്സംഗക്കേസിൽ ഇയാൾ വിചാരണ തടവുകാരനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

