കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് ആറിന് അവസാനിക്കും. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതിനുമുന്നോടിയായി രാവിലെ ആറിന് ബൂത്തുകളിൽ ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക്പോൾ നടത്തി വോട്ടിങ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പാക്കും.
സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 219 ബൂത്തുകളിൽ മാവോവാദി ഭീഷണിയുള്ളതായി വിലയിരുത്തിയിട്ടുണ്ട്. ഇതിൽ 72 ബൂത്തുകൾ വയനാട്ടിലും 67 എണ്ണം മലപ്പുറത്തും 39 എണ്ണം കണ്ണൂരിലുമാണ്. കോഴിക്കോട്ടെ 41 ബൂത്തുകളും ഈ ഗണത്തിൽപ്പെടുന്നു. 57 കമ്പനി കേന്ദ്രസേനയെയാണ് കേരളത്തിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

