തൃശൂർ: ദേശീയപാതയിലൂടെ ലോറിയിൽ കടത്തിയ 40 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളും പാൻമസാലയും പിടികൂടി പോലീസ്. 260 പാക്കറ്റ് ലഹരി വസ്തുക്കളും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
ലോറി ഡ്രൈവർ മലപ്പുറം പൊന്നാനി സ്വദേശി അമ്പലത്ത് സൈനുൽ ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ലോറിയിൽ പാൽപ്പൊടി, ബിസ്‌കറ്റ് എന്നിവ നിറച്ച പെട്ടികൾക്കു താഴെയാണ് നിരോധിത വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.
അതേസമയം ലഹരി വസ്തുക്കൾ കടത്തിയാൽ വലിയ തുകയാണ് മലപ്പുറം സ്വദേശിയായ ഇടപാടുകാരൻ തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായും ഇതിനായി സൈനുൽ ആബിദ് സ്വന്തം വീട് വിറ്റാണ് തുക കണ്ടെത്തിയതെന്നും .12 ലക്ഷം രൂപയാണ് വീട് വിറ്റ് ലഭിച്ചതെന്നും നിരോധിത വസ്തുക്കൾ സംസ്ഥാനത്ത് എത്തിക്കുമ്പോൾ 10 ലക്ഷം രൂപ നൽകുമെന്ന് ഇടപാടുകാരൻ വാഗ്ദാനം നൽകിയിരുന്നതായും പ്രതി പോലീസിനോട് പറഞ്ഞു
കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനും ലക്ഷങ്ങളാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. രണ്ട് സ്ഥലങ്ങളിലേക്കുള്ള ലോഡുകൾ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കുകയായിരുന്നു സൈനുൽ ആബദിന്റെ ഉദ്ദേശ്യമെന്നും പോലീസ് പറഞ്ഞു.
എന്നാൽ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതുമായി ബന്ധമുള്ളവരെക്കുറിച്ചുള്ള വിവരം ലഭിച്ചതായാണ് പുറത്ത് വരുന്ന സൂചന.


