നിരവധി വികസനപ്രവർത്തനങ്ങളിലൂടെ ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. കൃത്യമായ ഒരു ലക്ഷ്യ ബോധത്തോടെയാണ് ഇന്ന് ലോകത്തിന് മുന്നിൽ ഭാരതം വളരുന്നത്. ഒരു കാലത്ത് ബാക്ക് ഓഫീസ് എന്നാണ് ഭാരതത്തെ മറ്റുള്ളവർ വിശേഷിപ്പിച്ചിരുന്നതെങ്കിൽ, ഇന്ന് ലോകത്തിന്റെ സ്രഷ്ടാവ് എന്നാണ് ഭാരതത്തെ വിശേഷിപ്പിക്കുന്നതെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 96-ാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ മുന്നേറ്റത്തെ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചത്. സ്വദേശത്തും വിദേശത്തും നമ്മൾ ഒരുപാട് വെല്ലുവിളി നേരിട്ടു. സത്യം പറഞ്ഞാൽ, അന്യായമായ മത്സരങ്ങളാണ് ഭാരതം നേരിട്ടത്. വിവരങ്ങൾ എങ്ങനെ ലഭിക്കും ?, എങ്ങനെ ധാരണ ഉണ്ടാക്കാം ?, നയങ്ങൾ എങ്ങനെ ഉറപ്പാക്കാം ?, എങ്ങനെ ചെയ്യണം ? നമ്മുടെ പ്രതിരോധം എങ്ങനെ കെട്ടിപ്പടുക്കും ?, അന്യയമായ മത്സരത്തിനെതിരെ നമ്മൾ എങ്ങനെ നടപടിയെടുക്കും എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിൽ ഉണ്ടായിരുന്നു. കാരണം, ഒരു ആഗോളവൽക്കരണ യുഗമുണ്ടെന്ന പേരിൽ നമ്മുടെ രാജ്യം വളരെക്കാലമായി അന്യായമായ മത്സരം സഹിക്കുകയായിരുന്നു.
നമുക്ക് അതിനൊപ്പം ജീവിക്കേണ്ടതില്ല. കാരണം, മത്സരം അന്യായമാണെങ്കിൽ, അത് വിളിച്ചുപറയാനുള്ള കഴിവ് നമുക്ക് ഉണ്ടായിരിക്കണമെന്നും എസ്.ജയശങ്കർ പറയുന്നു. ഇന്ന് നമ്മൾ ലക്ഷ്യ ബോധത്തോടെയാണ് മുന്നേറുന്നത്. വരുന്ന 25 വർഷം കൊണ്ട് എങ്ങനെയായി മാറണം എന്നുള്ള ലക്ഷ്യം ഇന്ന് ഈ ഭാരതത്തിനുണ്ട്. കൂടാതെ, ലോകത്തിന് മുന്നിൽ ഭാരതം വളരുകയാണ്. 15 വർഷം മുമ്പ് ഇന്ത്യയെ ലോകത്തിന്റെ ബാക്ക് ഓഫീസ് എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ഇന്ന് ഇന്ത്യയെ ലോകത്തിന്റെ ഫാർമസി, ലോകത്തിന്റെ ഡിസൈനർ, ലോകത്തിന്റെ സ്രഷ്ടാവ് എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നതെന്നും എസ് ജയശങ്കർ വ്യക്തമാക്കി. നമ്മുടെ നേട്ടങ്ങളെക്കുറിച്ച് പറയുമ്പോൾ, അത് യഥാർത്ഥവും സമകാലികവും ലോകമെമ്പാടും സ്വാധീനിക്കുന്നതുമാണ്. വാക്സിൻ, 5G സ്റ്റാക്ക്, യുപിഐ പേയ്‌മെന്റുകൾ, തേജസ് തുടങ്ങിയ എല്ലാ വിഷയങ്ങളും ശ്രദ്ധിച്ച് നോക്കിയാൽ ലോകത്ത് മുന്നിൽ ഭാരതത്തിന്റെ സ്ഥാനം എന്താണെന്ന് വ്യക്തമാകും. രാജ്യം അടുത്ത 25 വർഷത്തേക്ക് കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. പാരമ്പര്യത്തെയും സാങ്കേതികവിദ്യയെയും നമുക്ക് ഒരുമിച്ച് കൊണ്ടുപോകണമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൂട്ടിച്ചേർത്തു.