തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. രണ്ട് ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർക്ക് തെരുവുനായ്‌ക്കളുടെ കടിയേറ്റു. നായ്‌ക്കൾക്ക് വാക്‌സിനേഷൻ ചെയ്യുന്നതിനിടയിലാണ് ഉദ്യോഗസ്ഥർക്ക് കടിയേറ്റത്.
കല്ലറയിലേയും വർക്കലയിലേയും ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരെയാണ് നായ കടിച്ചത്. കല്ലറ ഗ്രാമ പഞ്ചായത്തിലെ വാക്‌സിനേഷൻ ക്യാമ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറായ കാട്ടാക്കട സ്വദേശി വിഷ്ണുവിനാണ് നായയുടെ കടിയേറ്റത്. കല്ലറ മൃഗാശുപത്രിക്ക് കീഴിലുള്ള കൊടി തൂക്കി കുന്ന് സബ് സെന്ററിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം.
മിതൃമ്മല സ്‌നേഹതീരത്തിന് സമീപം പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ നൽകുന്നതിനിടയിലാണ് നായ വിഷ്ണുവിനെ ആക്രമിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൈകളിൽ കടിയേൽക്കുകയായിരുന്നു.നായയുടെ കടിയേറ്റതിനു പിന്നാലെ വിഷ്ണുവിനെ കല്ലറ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

