ദില്ലി: യുക്രെയ്‌നിലെ ഒഴിപ്പിക്കലിൽ ഇനി വ്യോമസേനയും(IAF to join evacuation process of Indian nationals from Ukraine). ഇതിനായി വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനങ്ങൾ അയയ്ക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ എയർഫോഴ്സിന്റെ സി 17 വിമാനങ്ങളാണ് യുക്രെയിനിലേക്ക് പറക്കുക. ഇന്ന് തന്നെ ആദ്യ വ്യോമസേനാ വിമാനം പുറപ്പെടുമെന്നാണ് വിവരം.
നിലവിൽ യൂറോപ്പിന്റെ പല ഭാഗത്തേക്കും അഭയാർത്ഥി പ്രവാഹമാണ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങൾ ഈ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്. അതേസമയം യുക്രെയിനിലെ യുദ്ധഭൂമിയില്‍ അകപ്പെട്ട അവസാന ഇന്ത്യക്കാരനേയും സുരക്ഷിതരായി നാട്ടില്‍ എത്തിക്കാതെ ഞങ്ങള്‍ക്ക് വിശ്രമമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ഇന്ത്യക്കാരേയും വഹിച്ചുള്ള ഒമ്പതാമത്തെ വിമാനവും 218 ഇന്ത്യന്‍ പൗരന്മാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ടതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.