കീവ്: യുക്രൈനിൽ നിലവിലുള്ള സംഘര്‍ഷ സാഹചര്യങ്ങളില്‍ പ്രതികരിച്ച് മലയാളി വിദ്യാർത്ഥിനി ആർദ്ര. ഇന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന ആർദ്രയ്ക്ക് വിമാനത്താവളം അടച്ചതോടെ യുക്രൈനിൽ നിന്ന് മടങ്ങാൻ സാധിച്ചില്ല.
റഷ്യ ആദ്യം ആക്രമണം നടത്തിയ കീവിൽ നിന്നാണെന്ന് വിദ്യാർത്ഥിനി പ്രതികരിച്ചു. യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചതോടെ കീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മടങ്ങിയിരുന്നു. രാവിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഇതോടെ വിമാനത്താവളം അടച്ചു. മറ്റ് യാത്രാമാർഗങ്ങൾ ഇല്ലാത്തതിനാൽ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയായിരുന്നു.
അതേസമയം രാവിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ ബോംബാക്രമണം കണ്ടിരുന്നു. ടാക്സി സർവീസുകളോ ബസുകളോ ലഭ്യമല്ല. താമസവും ഭക്ഷണവും ഇന്ത്യൻ എംബസി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ആർദ്ര വ്യക്തമാക്കി. മൂന്ന് മലയാളികളും ഒരു നോർത്ത് ഇന്ത്യനും ഉൾപ്പെടെ തങ്ങൾ നാല് പേരാണ് സ്ഥലത്തുള്ളതെന്നും, പ്രദേശത്ത് ഏകദേശം നാനൂറിലധികം ഇന്ത്യക്കാർ ഉണ്ടെന്നും ആർദ്ര പറഞ്ഞു.
നിലവിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വിമാന സർവീസ് മുടങ്ങിയ സാഹചര്യത്തിൽ രക്ഷാ ദൗത്യത്തിന് വ്യോമസേന വിമാനം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാത്രമല്ല ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ തുടരുന്നത്.

