കാലടി സർവകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിന് പിന്നിൽ വിഷയവിദഗ്ധരുടെ ഉപജാപങ്ങളാണെന്ന ഭർത്താവും മുൻ എം.പി.യുമായ എം.ബി.രാജേഷിന്റെ ആരോപണം. അങ്ങനെയാണെങ്കില്‍ ആരോപണം തെളിയിക്കാൻ എം.ബി.രാജേഷിനു കഴിയുമോയെന്ന് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ഉമർ തറമേൽ. രാജേഷ് ആരോപണമുന്നയിച്ച വിഷയ വിദഗ്ധരായ മൂന്ന് പേരിലൊരാളാണ് ഉമർ തറമേൽ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൂന്നുതലത്തിലുള്ള ഉപജാപം നടന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം എം.ബി.രാജേഷ് പറഞ്ഞത്.
ഒന്ന് അഭിമുഖം നടക്കുന്നതിനുമുമ്പാണ്. നിനിതയുടെ പി.എച്ച്.ഡി ഈ ജോലിക്ക് അപേക്ഷ നൽകുമ്പോൾ കിട്ടിയതല്ലെന്നും ആറുമാസം മുൻപുമാത്രം ലഭിച്ചതാണെന്നും കാലടി സർവകലാശാലയിൽ വിളിച്ച് പരാതിപ്പെട്ടു. അഭിമുഖത്തിന് അയോഗ്യയാക്കാൻ വേണ്ടിയായിരുന്നു അത്. സർവകലാശാല നിജസ്ഥിതി തേടിയപ്പോൾ 2018-ൽ മലയാളത്തിൽ പി.എച്ച്.ഡി ലഭിച്ചതാണെന്ന് ബോധ്യപ്പെട്ടു. പിന്നെ നിനിതയുടെ പിഎച്ച്.ഡിക്കെതിരേ കേസുണ്ടായിരുന്നുവെന്ന് പരാതിയുണ്ടായി. അതും വിഫലമായി. ഇന്റർവ്യൂ ബോർഡിലും ഉപജാപം നടന്നുവെന്നാണു മനസ്സിലാകുന്നതെന്ന് രാജേഷ് പറഞ്ഞിരുന്നു. എന്നാൽ താൻ ഉൾപ്പടെയുളള വിഷയവിദഗ്ധർക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനാണ് ഉമർ തറമേൽ, രാജേഷിനെ വെല്ലുവിളിച്ചിരിക്കുന്നത്.