തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നല്‍കുമെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബോസ്‌കോ കളമശേരിയാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.
120 (0) ,123 (1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരസ്യം പ്രസിദ്ധീകരിച്ച വെബ്ബ് സൈറ്റിന് എതിരെയാണ് കേസെടുത്തത്. മൂന്ന് ദിവസം മുന്‍പ് ബോസ്‌കോ കളമശേരി ഉമാ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കേസ് നൽകിയത്. ബൂത്തിന് 25001 രൂപ കൊടുക്കുമെന്നുള്ള പ്രവാസി കൂട്ടായ്മയുടെ കാർഡ് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്‌കോയുടെ പരാതി. ഉമ തോമസിനെതിരെ പോലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതി നല്‍കിയത്. ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

