ഗോഹട്ടി : ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ബൗളറായി റെക്കോർഡിട്ട് ഉമ്രാന്‍ മാലിക്ക്. തന്റെ തന്നെ റെക്കോര്‍ഡാണ് ഉമ്രാൻ മറികടന്നിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേ 14-ാം ഓവറിലെ നാലാം പന്തില്‍ മണിക്കൂറില്‍ 156 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് താരം ചരിത്രമെഴുതിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗതയേറിയ ബൗളിങ് സ്‌പെല്ലാണിത്.
നേരത്തേ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 യിലാണ് വേഗതയേറിയ ഇന്ത്യന്‍ ബൗളറായി ഉമ്രാന്‍ മാറിയത്. മണിക്കൂറില്‍ 155 കിലോമീറ്റർ വേഗതയിലാണ് അന്ന് താരം പന്തെറിഞ്ഞത്. ജസ്പ്രിത് ബുംറയുടെ റെക്കോര്‍ഡാണ് അന്ന് പഴങ്കഥയായത് . മണിക്കൂറില്‍ 153.3 വേഗതയില്‍ പന്തെറിഞ്ഞ പേസര്‍ മുഹമ്മദ് ഷമിയാണ് പട്ടികയില്‍ മൂന്നാമത്.
ഐപിഎല്ലിലെ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാന്റെ പേരിലാണ്. 2022 ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരേ സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോൾ മണിക്കൂറില്‍ 156.9 കിലോമീറ്റര്‍ വേഗതയിലാണ് അന്ന് ഉമ്രാന്‍ പന്തെറിഞ്ഞത്.

