തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തടിയ്ക്ക് കുറവില്ലാതെ പിണറായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യ സംഘടനാ നേതാക്കള്‍ക്ക് പേന വാങ്ങാന്‍ ചെലവഴിച്ചത് 72,500 രൂപ. തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള സെക്രട്ടറിയേറ്റ് സ്റ്റാഫ് കോ- ഓപ്പറേറ്റീവ് സൊസെറ്റിയില്‍ നിന്നാണ് പേനകള്‍ വാങ്ങിയതെന്നും ആരോപണമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിവിധ മത-സാമൂഹ്യ സംഘടനാ നേതാക്കളുമായി ഈയിടെ ആശയവിനിമയം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടെയായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്.
അതേസമയം സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാറുള്ള സംസ്ഥാനത്തെ വിവിധ സാമൂഹ്യ സംഘടനാ ഭാരവാഹികള്‍ക്ക് പുതുവത്സരത്തില്‍ സര്‍ക്കാര്‍ ഡയറിയോടൊപ്പം അയച്ചുകൊടുക്കുന്നതിന് പേന വാങ്ങിയ വകയിലാണ് ഈ തുക അനുവദിച്ചതെന്നാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷൈന്‍ എ ഹഖ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് കാലത്ത് മന്ത്രിമാര്‍ക്ക് തോര്‍ത്ത് വാങ്ങിയ ഇനത്തില്‍ സര്‍ക്കാര്‍ 75,000 രൂപ ചെലവാക്കിയത് വിവാദമായിരുന്നു. പുതുവത്സരത്തില്‍ സാമൂഹ്യനേതാക്കള്‍ക്ക് സമ്മാനിച്ച സര്‍ക്കാര്‍ ഡയറിയോട് ഒപ്പം അയച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് വലിയ തുക ചെലവഴിച്ച് പേന വാങ്ങിയത്