മാനന്തവാടി : വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്. ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷ്, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലിൽ പോൾ, പടമല പനച്ചിയിൽ അജീഷ് എന്നിവരുടെ വീടുകളിലാണ് മന്ത്രി സന്ദർശനം നടത്തിയത്. ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും എന്നാൽ അത് ഉപയോഗിക്കുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം അത് കൊണ്ട് തന്നെയാണ് തനിക്കിവിടെ വരേണ്ടി വന്നതെന്നും കൂട്ടിച്ചേർത്തു.
“അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. എന്നാൽ അത് ഉപയോഗിക്കുന്നില്ല. അതിനാലാണ് തനിക്കിവിടെ വരേണ്ടി വന്നത്. സംഭവിച്ചു പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ തന്നെ വിളിച്ച് ഇവിടുത്തെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. വന്യമൃഗശല്യം കുറയ്ക്കാൻ സാധ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് എത്തിയത്. കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ വ്യാഴാഴ്ച യോഗത്തിന് വിളിച്ചിട്ടുണ്ട്. ഈ മൂന്നു സംസ്ഥാനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കും” – പടമല പനച്ചിയിൽ അജീഷിന്റെ മക്കളെ സന്ദർശിക്കവെ അദ്ദേഹം പറഞ്ഞു.
നാളെ രാവിലെ മൂന്ന് സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉദ്യോസ്ഥരെ മന്ത്രി യോഗത്തിന് വിളിച്ചിട്ടുണ്ട്. കൂടാതെ കർഷകരെയും സംഘടനാ നേതാക്കളേയും മത മേലധ്യക്ഷൻമാരെയും മന്ത്രി കാണും.