Sunday, May 19, 2024
spot_img

യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്: പ്രതിക്കെതിരേ പ്രതികരിച്ചതിനു കൂട്ടുപ്രതിയുടെ നേതൃത്വത്തില്‍ ക്രൂര മര്‍ദനം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി നസീമിനെതിേര സാമൂഹികമാധ്യമത്തില്‍ പ്രതികരിച്ചതിനു സഹപ്രതിയുടെ നേതൃത്വത്തില്‍ മുന്‍ വിദ്യാര്‍ഥികള്‍ക്കു മര്‍ദനം. യൂണിവേഴ്‌സിറ്റി കോളേജില്‍ ടി.സി. വാങ്ങാനെത്തിയ രണ്ടുപേരെയാണ് സംസ്‌കൃത കോളേജില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. ഒരു വര്‍ഷം മുൻപ് പഠിച്ചിറങ്ങിയ തമലം സ്വദേശിക്കും ആര്യങ്കോട് സ്വദേശിക്കുമാണ് മര്‍ദനമേറ്റത്.

യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത്, പി.എസ്.സി. പരീക്ഷത്തട്ടിപ്പ് എന്നീ കേസുകളില്‍ പ്രതിയായ നസീം ഏതാനും ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞദിവസം ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പരീക്ഷത്തട്ടിപ്പ് തന്റെ കഴിവാണെന്ന തരത്തില്‍ നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഇതിനെതിേര വന്ന പ്രതികരണങ്ങളെ പിന്തുണച്ച്‌ ആര്യങ്കോട് സ്വദേശിയായ മുന്‍ വിദ്യാര്‍ഥിയും എത്തിയിരുന്നു. ഇതു ചോദിച്ചാണ് കത്തിക്കുത്ത് കേസില്‍ നസീമിന്റെ കൂട്ടുപ്രതിയായിരുന്ന വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ ഇവരെ മര്‍ദിച്ചത്.

ഇതില്‍ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. മൊഴിയെടുക്കാന്‍ പോലീസ് ജനറല്‍ ആശുപത്രിയിലെത്തിയെങ്കിലും മര്‍ദനമേറ്റവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി തങ്ങള്‍ക്കു പരാതിയില്ലെന്ന് അറിയിച്ചു.

തമലം സ്വദേശിക്കാണ് കൂടുതല്‍ മര്‍ദനമേറ്റത്. സംഘംചേര്‍ന്നു മര്‍ദിച്ചശേഷം സംസ്‌കൃത കോളേജിലുണ്ടായിരുന്നവര്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം ഇവര്‍ പരാതിനല്‍കാന്‍ ആലോചിച്ചെങ്കിലും വീണ്ടും ഭീഷണികളുണ്ടായതോടെയാണ് പോലീസില്‍ പരാതിനല്‍കാതെ പിന്‍വലിഞ്ഞതെന്നാണ് സൂചന. മുന്‍ എസ്.എഫ്.ഐ. നേതാവായ നസീം പി.എസ്.സി. പരീക്ഷത്തട്ടിപ്പില്‍ മൂന്നാംപ്രതിയും യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ രണ്ടാംപ്രതിയുമാണ്.

Related Articles

Latest Articles