Tuesday, December 23, 2025

അതീഖ് അഹമ്മദ് കൊന്നും കൊലവിളിച്ചും നേടിയ ഭൂമിയിൽ 76 ഫ്ലാറ്റുകൾ നിർമിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍; ഫ്ലാറ്റുകൾ പകുതിവിലയ്ക്ക് ഭൂമിരഹിതർക്ക് കൈമാറും

പ്രയാഗ്‌രാജ് : കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിൽനിന്ന് കണ്ടുകെട്ടിയ ഭൂമിയിൽ നിർമിച്ച 76 ഫ്ലാറ്റുകൾ അതിവേഗം പണിത് നിർമ്മാണ ചെലവിന്റെ പകുതി വില മാത്രം ഈടാക്കി ഭവനരഹിതരായവർക്കു വിട്ടുനൽകി യോഗി ആദിത്യനാഥിന്റെ യുപി സർക്കാർ.

‘നഗരത്തിൽ അതീഖ് അഹമ്മദിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്ന പ്രദേശത്തെ ഭൂമി കണ്ടുകെട്ടി. ഇപ്പോൾ അവിടെ 76 ഫ്ലാറ്റുകൾ നിര്‍മിച്ചിരിക്കുകയാണ്.’– പ്രയാഗ് രാജ് വികസന അതോറിറ്റി വൈസ് ചെയർമാൻ അരവിന്ദ് ചൗഹാൻ പറഞ്ഞു.

പട്ടികജാതി– പട്ടിക വർഗ വിഭാഗക്കാർ, മറ്റു പിന്നാക്ക സമുദായക്കാർ, അംഗവൈകല്യമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്കാണ് ഫ്ലാറ്റ് നൽകുന്നതിൽ പരിഗണന നൽകുന്നത്. ബെഡ്റൂം, ലിവിങ് റൂം, അടുക്കള, ബാൽക്കണി, എന്നിവയാണ് ഫ്ലാറ്റിൽ ഉള്ളത്. പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആറ് ലക്ഷം രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റുകൾ. ഇതില്‍ മൂന്നരലക്ഷം രൂപ ആളുകളില്‍ നിന്ന് ഈടാക്കും. കേന്ദ്രസര്‍ക്കാര്‍ 1.5 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും സബ്‌സിഡിയായി ലഭ്യമാക്കും.

പ്രയാഗ്‍രാജില്‍ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിടെയാണ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും മാദ്ധ്യമ പ്രവർത്തകരെന്ന വ്യജേനെയെത്തിയ അക്രമി സംഘം വെടിവച്ച് കൊന്നത്. ലവ്‌ലേഷ് തിവാരി (22), മോഹിത് (സണ്ണി – 23), അരുൺ മൗര്യ (18) എന്നിവരെ സംഭവസ്ഥലത്തു തന്നെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles