ലഖ്‌നൗ: ജനസംഖ്യാ നിയന്ത്രണ കരട് ബില്ലുമായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബില്ല് പാസാക്കിയതിനു ശേഷം രണ്ടിലധികം കുട്ടികളുള്ളവർക്ക് സബ്‌സിഡികൾ ഉണ്ടാവില്ല. സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികളിൽ നിന്നും വിലക്കുമുണ്ടാകും. സർക്കാർ ജോലികളിലേക്ക് ഇത്തരക്കാരെ പരിഗണിക്കില്ല, നിലവിൽ സർവീസിലുള്ളവർക്ക് പ്രമോഷനും ഉണ്ടാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുമാകില്ല.
രണ്ടു കുട്ടികൾ മാത്രമെന്ന നിബന്ധന പാലിക്കുന്നവർക്ക് ചില ഇളവുകളും ബില്ലിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിട നികുതിയിൽ ഇളവും, കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്‌പ്പയും ലഭിക്കും. സർക്കാർ ജീവനക്കാർക്ക് പ്രത്യേക ശമ്പള വർധനവും അധിക അവധിയും ലഭിക്കും. കുടിവെള്ളക്കരത്തിലും വൈദ്യുത ചാർജ്ജിലും പ്രത്യേക ഇളവുകളും ലഭിക്കും. സ്ഫോടനാത്മകമായ ജനസംഖ്യാ വർധനവ് തടയാനുള്ള പുരോഗമനപരമായ നിർദ്ദേശങ്ങളാണ് ബില്ലിലുള്ളതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.