ടോക്കിയോ : ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സൗഹൃദം പുതുക്കി. അടുത്തമാസം 21 മുതൽ 24 വരെ നടക്കുന്ന പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായാണ് പ്രസിഡന്റ് ബൈഡനുമായുള്ള കൂടിക്കാഴ്ച നടത്തിയത്. മൂന്നാമത് ഇൻ-പേഴ്‌സൺ ക്വാഡ് ഉച്ചകോടിക്ക് മുമ്പാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
നേരത്തെ, ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ആറാം വർക്കിംഗ് സെഷനിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി മോദിയെ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ സ്വീകരിച്ചു.
ഇന്നലെ ജപ്പാനിൽ എത്തിയ പ്രധാനമന്ത്രി, കിഷിദയുമായി രാവിലെ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ഉന്നമനത്തെക്കുറിച്ചും
ഇന്ത്യയുടെ ജി20 അദ്ധ്യക്ഷസ്ഥാനത്തിൻെറയും ജപ്പാന്റെ ജി7 അദ്ധ്യക്ഷസ്ഥാനത്തിന്റെയും കേന്ദ്രബിന്ദുകളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഗ്ലോബൽ സൗത്തിന്റെ ആശങ്കകളും മുൻഗണനകളും ഉയർത്തിക്കാട്ടുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി മോദി ഊന്നിപ്പറയുന്നതിനൊപ്പം, അതത് G20, G7 ആദ്ധ്യക്ഷരുടെ ശ്രമങ്ങളെ സമന്വയിപ്പിക്കാനുള്ള വഴികൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രെയ്ൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2022 ഫെബ്രുവരി 24 ന് റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് അവരുടെ ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണ് എന്നത് ശ്രദ്ധേയമാണ്.