ഉത്തർപ്രദേശ്:ഉത്തരപ്രദേശിൽ പ്രവാചക നിന്ദ ആരോപണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ അറസ്റ്റിലായത് 415 പേര്‍. യുപിയിലെ പത്ത് ജില്ലകളിലായി 20 എഫ്‌ഐആര്‍ രജിസ്‌ററര്‍ ചെയ്തു.
ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ജൂണ്‍ 3ന് കാണ്‍പൂരിലാണ് ആദ്യം പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. 10ന് ഒന്‍പത് ജില്ലകളിലേക്ക് കൂടി അക്രമങ്ങളും പ്രതിഷേധങ്ങളും വ്യാപിച്ചു. കാണ്‍പൂരില്‍ 20 പൊലീസുകാരടക്കം നാല്‍പതോളം പേര്‍ക്കാണ് പരുക്കേറ്റത്. നാനൂറിലേറെ പേര്‍ പ്രതിഷേധങ്ങളുടെ ഭാഗമായി 10 ജില്ലകളില്‍ നിന്ന് അറസ്റ്റിലായിട്ടുണ്ടെന്ന് എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.
സഹരണ്‍പൂര്‍, കാണ്‍പൂര്‍, അഹമ്മദ്കര്‍നഗര്‍, മൊറാദാബാദ്, ഹത്രാസ്, ഫിറോസാബാദ്, അലിഗഢ് എന്നിവിടങ്ങളില്‍ വ്യാപകമായ പ്രതിഷേധങ്ങളാണ് നടന്നത്. പ്രയാഗ് രാജിലും സഹരന്‍പൂരിലും നടന്ന പ്രതിഷേധങ്ങള്‍ ആക്രമണങ്ങളിലെത്തി. പൊലീസുമായുള്ള സംഘര്‍ഷത്തിനിടെ ജനക്കൂട്ടം പൊലീസിന് നേരെ കല്ലെറിഞ്ഞിരുന്നു. പ്രയാഗ് രാജില്‍ ബൈക്കുകള്‍ കത്തിക്കുകയും പൊലീസ് വാഹനത്തിന് തീയിടാന്‍ ശ്രമിക്കുകയും ചെയ്തതിലും കേസെടുത്തിട്ടുണ്ട്. ഒരു പൊലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തു.