തിരുവന്തപുരം : കോൺഗ്രസിൽ ഗ്രുപ്പ് ഉണ്ടന്നത് യാഥാർത്ഥ്യമാണെന്ന് വി .ഡി സതീശൻ. ഗ്രൂപ്പ് പാർട്ടിക്ക് അതീതമാകരുതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനസംഘടനയിൽ ആരും പരാതി നൽകിയിട്ടില്ല. രാഷ്ട്രീയ കാര്യസമിതി എടുത്ത തീരുമാനം ശരിയായി നടക്കുന്നു. എന്ത് പ്രശ്നം വന്നാലും തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെപിസിസി (KPCC) പ്രസിഡന്റ് കെ സുധാകരന്റെ (K Sudhakaran) പ്രഖ്യാപനത്തെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും അതിനാൽ മത്സരിക്കുമെന്ന പ്രസ്താവനയിൽ തെറ്റില്ലെന്നുമാണ് സതീശന്റെ വാദം. സത്യസന്ധമായി കാര്യങ്ങൾ പറയുന്ന രീതിയാണ് സുധാകരന്റേതെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേ സമയം സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ സുധാകരൻറെ പ്രഖ്യാപനത്തിൽ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തി. കൂടിയാലോചനയില്ലാതെയാണ് മത്സരപ്രഖ്യാപനമെന്നാണ് ചെന്നിത്തലയുടെ വിമർശനം. കെപിസിസി പുന:സംഘടനയിലെ അതൃപ്തി ഉള്ളിലൊതുക്കി കഴിയുന്ന എ-ഐ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുന്നതായിരുന്നു സുധാകരന്റെ മത്സരപ്രഖ്യാപനം. നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോയാൽ സമവായത്തിന് നിൽക്കാതെ യോജിച്ച് കടുത്ത മത്സരത്തിനിറങ്ങാനാണ് എ-ഐ ഗ്രൂപ്പുകളുടെ ആലോചന. അധ്യക്ഷൻ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനസംഘടന എങ്ങിനെ സുതാര്യമാകുമെന്നാണ് ഗ്രൂപ്പുകളുയർത്തുന്ന ചോദ്യം.