സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനേയും ധനമന്ത്രി തോമസ് ഐസക്കിനേയും നിയമസഭയില്‍ കടന്നാക്രമിച്ച് വി.ഡി.സതീശന്‍ എം.എല്‍.എ. വീട്ടിലെ ദാരിദ്ര്യം പുറത്ത് അറിയിക്കാതിരിക്കാന്‍ പണ്ട് വീട്ടുകാരണവന്‍മാര്‍ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടും. അതുപോലെ ഈ സര്‍ക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. എന്ത് പറഞ്ഞാലും കിഫ്ബി എന്നാണ് ധനകാര്യമന്ത്രിയുടെ മറുപടി.
നികുതി വകുപ്പില്‍ അരജാകത്വമാണ് നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് സര്‍ക്കാരിന്റെ ചെലവ്. ഇനി ജലീല്‍ വന്ന് മാര്‍ക്കിട്ടാല്‍ പോലും ഈ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
ധനകാര്യ മാനേജ്‌മെന്റിന്റെ അഭാവം, വിഭവസമാഹരണത്തിലെ പിടിപ്പുകേട്, അനാവശ്യമായ ധൂര്‍ത്തുംചെലവും കാരണം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്. വളരെ ലാഘവത്തോട് കൂടിയാണ് ധനകാര്യമന്ത്രി ഈ സ്ഥിതിയെ കുറിച്ച് പറയുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ഒരു ദു:സ്ഥിതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്രഷറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോടികളുടെ ബില്ലുകളാണ് തടഞ്ഞ് വെച്ചിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം വികസന പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചു. കരാറുകാര്‍ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. എത്ര വന്‍കിട പദ്ധതി തുടങ്ങി എന്ന് പോലും മറുപടി പറയാന്‍ പറ്റാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.