Saturday, May 4, 2024
spot_img

ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം: ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വാലിക്കുന്നു ഹരിജന്‍ കോളനിയില്‍ സിനി (32)യെയാണ് ഭര്‍ത്താവ് കുട്ടന്‍ (50) അടിച്ചു കൊന്നു സെപ്റ്റിക് ടാങ്കില്‍ കുഴിച്ചു മൂടിയത്.

ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ കുട്ടന്‍ സിനിയെ മൃഗീയമായി മര്‍ദിച്ചു. ഇത് തടയാന്‍ ചെന്ന ഇവരുടെ മക്കളായ അനന്തുവിനെയും അരവിന്ദിനെയും ഇയാള്‍ മര്‍ദിച്ചു. അമ്മയെ മര്‍ദിക്കാനുപയോഗിച്ച മരക്കഷ്ണം കൊണ്ടുള്ള അടിയേറ്റ് കുട്ടികള്‍ ഇരുവരും വീട് വിട്ടിറങ്ങിയോടി അമ്മുമ്മയുടെ വീട്ടില്‍ അഭയം പ്രാപിച്ചു.

പിറ്റേന്ന് സ്‌കൂളില്‍ പോകാനായി അരവിന്ദ് രാവിലെ വീട്ടിലേക്കു വന്നപ്പോള്‍ അച്ഛന്‍ വീടിനു സമീപത്തെ സെപ്റ്റിക് ടാങ്ക് മണ്ണിട്ട് മൂടുകയായിരുന്നു. അമ്മ എവിടെ അച്ഛാ എന്ന് ചോദിച്ചപ്പോള്‍, അവള്‍ അമ്മയുടെ വീട്ടില്‍ പോയി എന്ന് പറഞ്ഞു. വൈകുന്നേരം ആയപ്പോഴും അമ്മയെ കാണാത്തതിനാല്‍ ഇരുവരും പരിഭ്രാന്തരായി.

പിന്നീട് അച്ഛനും വീട്ടില്‍ വന്നില്ല. ചൊവ്വാഴ്ച രാവിലെ അമ്മയെ കാണാനില്ലെന്ന് അരവിന്ദ് പറഞ്ഞതനുസരിച്ചു വീട്ടിലെത്തിയ വീട്ടമ്മയുടെ സഹോദരന്‍ വീടും പരിസരവും പരിശോധിച്ചപ്പോഴാണ് സെപ്റ്റിക് ടാങ്ക് മൂടിയ നിലയില്‍ കണ്ടത്. സംശയം തോന്നി മണ്ണ് മാറ്റിയപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം ഉയര്‍ന്നു.

തുടര്‍ന്ന് ഇയാള്‍ അറിയിച്ചതനുസരിച്ചു വെഞ്ഞാറമൂട് എസ്ഐ ബിനീഷ് ലാലിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടത്. സംഭവ ശേഷം കുട്ടന്‍ ഒളിവിലാണ്.

അയല്‍വാസിയുടെ കാല്‍ അടിച്ചു ഒടിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു ഇയാള്‍ പുറത്തിറങ്ങിയിട്ടു മാസങ്ങളെ ആയിട്ടുള്ളൂ. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Related Articles

Latest Articles