കേരള മനസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കിയിരിക്കുകയാണ്. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കുകയും ചെയ്തു.
കൊല്ലം നിലമേലിൽ ആയുർവേദ ബിരുദ വിദ്യാർത്ഥിനിയായ വിസ്മയയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ 2021 ജൂൺ 21 നായിരുന്നു വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ ആത്മഹത്യ. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. തുടർന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റൻ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യം സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.
ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണയടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഭർത്താവ് കിരൺകുമാറാണ് കേസിലെ ഏക പ്രതി.
അതേസമയം, വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ സമയമായതിന് ശേഷം മാത്രം കല്യാണം കഴിപ്പിക്കണം എന്നാണ് സമൂഹത്തോട് പറയാനുള്ളതെന്നും വിസ്മയയുടെ മാതാവ് വ്യക്തമാക്കുകയും ചെയ്തു.

