തിരുവനന്തപുരം: കാറിൽ നടരാജ വിഗ്രഹം കടത്താൻ ശ്രമിച്ച രണ്ടുപേരെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞം പൊലീസാണ് നടപടി കൈക്കൊണ്ടത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
വിഴിഞ്ഞം ഉച്ചക്കടയില്‍ നിന്നാണ് 45 കിലോ ഭാരമുള്ള പിച്ചളയില്‍ നിര്‍മ്മിച്ച നടരാജ വിഗ്രഹം പിടികൂടിയത്. തുടർന്ന് കാറിലുണ്ടായിരുന്ന ഉച്ചക്കട സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം ദില്ലിയിൽ നിർമ്മിച്ച വിഗ്രഹം കോവളത്തെ ഒരു കരകൗശല വസ്തു വില്പനക്കാരനിൽ നിന്നും ആറാലുംമൂട് സ്വദേശികളായ രണ്ടു പേർ നാല്പതിനായിരം രൂപക്ക് വാങ്ങുകയായിരുന്നു. അവർ ചൊവ്വരയിലെ ഒരു കച്ചവടക്കാരന് വിറ്റ വിഗ്രഹം അയാളാണ് തങ്ങൾക്ക് കച്ചവടത്തിനായി കൈമാറിയതെന്നുമാണ് പിടിയിലായവർ പൊലീസിന് നൽകിയ മൊഴി. ടൂറിസം കേന്ദ്രമായ കോവളത്ത് വിദേശികളെ ലക്ഷ്യമിട്ട് എത്തിച്ചതാകാം വിഗ്രഹം എന്നാണ് കരുതുന്നത്.