തിരുവനന്തപുരം: വിഴിഞ്ഞത്തെ സമരം അതിരുകടക്കുന്നു. പ്രതിഷേധം നൂറാം ദിവസത്തിൽ നിൽക്കുമ്പോൾ സമരക്കാർ സംഘർഷാവസ്ഥയിൽ. കടലില്‍ വള്ളം കത്തിച്ച് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ പൊലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു. പ്രതിഷേധം കണക്കിലെടുത്തുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം അതിർകടന്നരീതിയിലാക്കിയിരിക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിൽ 100ൽ അധികം മത്സ്യബന്ധന വള്ളങ്ങൾ കടലിൽ പ്രതിഷേധം തീർക്കുകയാണ്. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടൽ വഴിയുള്ള സമരം.
ഒപ്പം മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജനകൺവെൻഷൻ നടത്തും. മുതലപ്പൊഴി പാലവും സമരക്കാർ ഉപരോധിക്കും. ഇതോടെ തീരദേശ പാതയിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടേക്കും. സമരം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആർച്ച് ബിഷപ്പ് സർക്കുലറിലൂടെ ആഹ്വാനം ചെയ്തിരുന്നു.