ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിലെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വയനാട് ഡിസിസി ജനറൽസെക്രട്ടറി പിഎം സുധാകരൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസിന്റെ അവഗണനയെപ്പറ്റി തുറന്നടിച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടത്. ഡിസിസി ജനറൽ സെക്രട്ടറിയായ തനിക്ക് പോലും കാണാൻ കിട്ടാത്ത ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധിയെന്നും അപ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും സുധാകരൻ ചോദിച്ചു.
“അഞ്ചുവർഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകും. അമേഠിയിൽ മത്സരിക്കില്ലെന്ന് വയനാട്ടുകാർക്ക് ഉറപ്പ് നൽകാൻ രാഹുൽ തയ്യാറുണ്ടോ? നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായിട്ടാണ് താൻ ബിജെപിയിൽ ചേരുന്നത്. ഈ കാലഘട്ടത്തിന് അനുയോജ്യമായ പാർട്ടിയാണ് ബിജെപി. നരേന്ദ്രമോദിയുടെ വികസനം വയനാട്ടിലുമെത്താൻ കേ.സുരേന്ദ്രൻ വിജയിക്കണം. സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വയനാട്ടുകാർ വിജയിപ്പിച്ചാൽ അതിന്റെ നേട്ടം വയനാടിനായിരിക്കും.” – പിഎം സുധാകരൻ പറഞ്ഞു.
റിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, സിവിൽ എഞ്ചിനീയർ പ്രജീഷ് എന്നിവർ അദ്ദേഹത്തോടൊപ്പം ബിജെപിയിൽ ചേർന്നു.