ബുലവായ : ഇന്ന് നടന്ന ലോകകപ്പ് ഗ്രൂപ്പ് ക്വാളിഫയർ മത്സരത്തിൽ ഏകദിന ചരിത്രത്തിലാദ്യമായി വെസ്റ്റിൻഡീസിനെതിരെ സ്കോട്‌ലൻഡ് തോൽപ്പിച്ചതോടെ ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ വെസ്റ്റിൻഡീസ് ടീം ഉണ്ടാകില്ല. രണ്ടു തവണ തുടർച്ചയായി ഏകദിന ലോകകപ്പ് ചാംപ്യൻമാരായ വെസ്റ്റിൻഡീസാണ് ഇത്തവണ യോഗ്യത നേടാനാകാതെ പുറത്തായത്. ഈ വർഷം ആദ്യം നടന്ന ട്വന്റി20 ലോകകപ്പിനും ടീമിന് യോഗ്യത നേടാനായിരുന്നില്ല.
ഏഴു വിക്കറ്റിനായിരുന്നു സ്കോട്‌ലൻഡിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 43.5 ഓവറിൽ വെറും181 റൺസിനു പുറത്തായി. 45 റൺസെടുത്ത് ജയ്സൺ ഹോൾഡർ ആണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ. സ്കോട്‌ലൻഡിനായി ബ്രൻഡൻ മക്മുള്ളൻ മൂന്നു വിക്കറ്റും ക്രിസ് സോൾ, മാർക്ക് വാട്ട്, ക്രിസ് ഗ്രീവ്സ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ചെറിയ ലക്ഷ്യം പിന്തുടർന്ന സ്കോട്‌ലൻഡിനായി മാത്യു ക്രോസ് (74*), ബ്രൻഡൻ മക്മുള്ളൻ (69) തകർത്തടിച്ചപ്പോൾ വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ടീം ജയത്തിലെത്തി.

