തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കുമെന്നും ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സംഘടന വ്യക്തമാക്കി.
നാളെ മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ടും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമായിരിക്കും സമരം. ഡ്രൈവിങ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ഏകപക്ഷീയമായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കള്‍ വ്യക്തമാക്കി.
മെയ് 2 മുതൽ പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വർഷം പൂർത്തിയാക്കിയ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല, എന്നിവ ഉൾപ്പെടെയുള്ള വലിയ പരിഷ്‌കരണത്തിനായിരുന്നു ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിർദ്ദേശം. പുതിയ ട്രാക്കൊരുക്കാൻ ഗതാഗതകമ്മീഷണർ സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ പുതിയ ട്രാക്കുകള്‍ തയ്യാറായിട്ടില്ല . ട്രാക്കൊരുക്കാതെ പരിഷ്ക്കാരത്തെ തടയാനായിരുന്നു ഡ്രൈവിംഗ് സ്കൂളുകളുടെ നീക്കം.
എന്നാൽ ചില ഇളവുകള്‍ വരുത്തി ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം തുടരാൻ മന്ത്രി ഇന്നലെ തീരുമാനിച്ചു. പ്രതിദിന ടെസ്റ്റ് 60 ആക്കി, പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച്. ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. ഇതായിരുന്നു ഇളവുകള്‍. എന്നാൽ, പരിഷ്ക്കരണത്തിനായി ഇറക്കിയ സർക്കുലർ തന്നെ റദ്ദാക്കണമെന്നാണ് സിഐടിയുവിൻെറ ആവശ്യം.

