കോഴിക്കോട് ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.
വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.
പ്രദേശത്ത് ഇടി മിന്നലോടു കൂടിയ ശക്തമായ മഴയായിരുന്നു. പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. താമരശ്ശേരി ഭാഗത്ത് ശക്തമായ മഴയെത്തുടർന്ന് വീട് ഭാഗികമായി തകർന്നു. മാളശ്ശേരി ഷിജുവിന്റെ വീടാണ് ഇടിമിന്നലിൽ തകർന്നത്. സ്ലാബും സൺഷെയ്ഡും തകർന്ന നിലയിലാണ്. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ വീട് തകർന്നതായാണ് വിവരം.
അതേസമയം സംസ്ഥാനത്ത് നിലവില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്.

